വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Saturday 28 September 2013

ഹിമാലയന്‍ ട്രെക്കിംഗ് - V (അവസാന ഭാഗം)

SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ്  - IV

ഫോട്ടോ എടുത്ത് നടക്കുന്നതിനിടയില്‍ കാല് തെന്നി വെള്ളത്തിലേക്ക് വഴുതി വീണു, മുട്ടോളം നനഞ്ഞു, ക്യാമറ നനഞ്ഞില്ലെങ്കിലും പാദുകം മുഴുവനായിത്തന്നെ നനഞ്ഞു.  അടുത്ത് തന്നെ ആയിരുന്നു ഉച്ച ഭക്ഷണം കഴിക്കാനുള്ള സ്ഥലം സജ്ജീകരിച്ചിരുന്നത്. ആ സമയത്ത് സോക്സും ഷൂസും അഴിച്ചു വെയിലില്‍ ഉണക്കാന്‍ ഇട്ടു..മനോഹരമായ പുല്‍മേടുകളും താഴ്വരകളും താണ്ടി ഞങ്ങള്‍ നടന്നു. ഇടക്കെപ്പോഴോ മഴയൊന്നു ഞങ്ങളെ വിരട്ടാനെത്തി, ചാറ്റല്‍ മഴയായി പെട്ടെന്ന് തന്നെ  പെയ്തൊഴിയുകയും ചെയ്തു.

 ചെറിയൊരു പയ്യനായിരുന്നു ഞങ്ങളുടെ വഴികാട്ടി. ഏറ്റവും പിറകിലായി ഞങ്ങള്‍ക്കൊപ്പമാണ് അവന്‍ നടന്നിരുന്നത്. അത് കൊണ്ട് തന്നെ, ഞങ്ങള്‍ക്ക് മുന്‍പില്‍ പോയവര്‍ക്കെല്ലാം വഴി തെറ്റി. കുറച്ചകലെയായി അവരുടെ ശബ്ദം എതിര്‍ ദിശയില്‍ നിന്നു കേള്‍ക്കുന്നുണ്ട്, അവന്‍ ആ വഴിക്കോടി, എല്ലാവരെയും മേച്ചു തിരിച്ചെത്തി, അതുവരെ ഫോട്ടോയും എടുത്ത് ഞങ്ങള്‍ കുറച്ചു പേര്‍ നിന്നു.

സംഭാരം വില്‍ക്കുന്ന സ്ത്രീ
വഴിയില്‍ രണ്ടു സ്ത്രീകള്‍ ഇരുന്ന് സംഭാരം വില്‍ക്കുന്നുണ്ടായിരുന്നു, ഞങ്ങള്‍ മിക്കവരും അത് വാങ്ങി കുടിച്ചു. മനുഷ്യന്‍റെ കടന്നുകയറ്റം അവിടുന്നങ്ങോട്ട് ദൃശ്യമായിരുന്നു. വെട്ടിയിട്ട മരങ്ങളും എന്നോ കാടു കടത്തപ്പെട്ട മരങ്ങളുടെ കുറ്റികളും അത് വിളിച്ചോതി. ഒന്ന് രണ്ടു കൃഷിയിടങ്ങളും കടന്നു വേണം ബന്ധക്ക് താച്ചില്‍ എത്താന്‍.,
ക്യാമറയുടെ കൂടെ കരുതിയിരുന്ന ബാറ്ററികള്‍ രണ്ടും കഴിയാറായി. അത് കൊണ്ട് തന്നെ ചിത്രമെടുക്കല്‍ പരിമിതപ്പെടുത്തി. ട്രെക്കിംഗ് തുടങ്ങിയത് മുതല്‍ വൃന്ദക്ക് എന്നെക്കൊണ്ട് പടമെടുപ്പിക്കല്‍ ആയിരുന്നു ഒരു വിനോദം. ആദ്യമൊന്നും എനിക്കത് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല, ഇപ്പോഴാണ് അതൊരു വയ്യാവേലി ആയത്. എങ്കിലും വലിച്ചു നീട്ടിയാല്‍ നാളേക്ക് കൂടി ക്യാമറ ജീവനോടെ തന്നെ നില്‍ക്കുമെന്ന് എനിക്ക് തോന്നി.
വിശാലമായ ഒരു പുല്‍മേടയിലാണ് ബന്ധക്കില്‍ കൂടാരങ്ങള്‍ കെട്ടിയിരിക്കുന്നത്.  മഞ്ഞു മൂടിക്കിടക്കുന്ന മലകള്‍ ഒരു വശത്തിന് വശ്യമായ സൗന്ദര്യം നല്‍കുന്നു... ദൂരെ നിന്നു നോക്കുമ്പോള്‍ പകുതി പച്ചയും ബാക്കി വെള്ളയിലും വരച്ചു വെച്ച ഒരു ചിത്രം പോലെ.  കൊച്ചു-സ്വിറ്റ്സര്‍ലന്‍ഡ്  എന്ന് വിളിക്കുന്നതില്‍ ഒട്ടും ശരികേട് തോന്നില്ല. ആവശ്യത്തിനു ബാറ്ററി ബാക്കി വെക്കാതത്തില്‍ സത്യത്തില്‍ അപ്പോള്‍ എനിക്കൊരുപാട് നിരാശ തോന്നി.


ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന വഴി കാട്ടി തന്നെയാണ് ഇന്നത്തെ ക്യാമ്പ്‌ ലീഡറും. പതിവ് കാര്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും അടുത്ത പ്രധാന ഇനത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. മറ്റൊന്നുമല്ല എട്ടായിരം അടി ഉയരത്തില്‍ ക്രിക്കെറ്റ് കളിക്കാന്‍.
Bandak thach
മുപ്പത്തിഎട്ടുപേരില്‍ ഭൂരിപക്ഷം പേരും കളിക്കാന്‍ തയ്യാറായിരുന്നു. എട്ടു പേരോളം വരുന്ന നാലു ഗ്രൂപ്പ്‌ ആയി തിരിഞ്ഞു. കളിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ ഒഴിഞ്ഞു നിന്നു.  പാടത്ത് പണ്ട് കളിച്ചിരുന്ന പോലെ വിചിത്രമായ നിയമങ്ങള്‍ പലതും ഉണ്ടായിരുന്നു. ചെറിയ കളി സ്ഥലം ആയതിനാല്‍ അതിര്‍ത്തിക്കപ്പുറത്ത് ഉയര്‍ന്നു പോയാല്‍ കളിക്കുന്നവന്‍ പുറത്താകും, എന്ന് തുടങ്ങി അടുത്തുള്ള ടെന്റില്‍ തട്ടിയാല്‍ ഒരു റണ്‍ എന്നുവരെ...രണ്ടു ടീമുകള്‍ പരസപരം കളിക്കും അതില്‍ വിജയിക്കുന്നവര്‍ തമ്മില്‍ ഫൈനല്‍.   ഞാനും ശ്രീനിയും വിനോദും ഉള്‍പ്പെടുന്നതായിരുന്നു ഒരു സംഘം. ഗൈഡും ഞങ്ങളുടെ കൂടെ കൂടി... ആദ്യത്തെ കപ്പ് ഞങ്ങള്‍ക്ക് തന്നെ കിട്ടി. രണ്ടാമത്തേതില്‍ കര്‍ശനമായ ചില നിയമങ്ങള്‍ കൂടുതല്‍ വന്നു, ഒരാള്‍ക്ക് ഒരോവറില്‍ കൂടുതല്‍ എറിയാന്‍ പാടില്ല എന്നടക്കം...ആദ്യത്തെ കളിയില്‍ അഞ്ചോവറും രണ്ടു പേര്‍ ചേര്‍ന്നാണ് എറിഞ്ഞത്... എറിയാന്‍ അറിയാവുന്നവരെ മാറ്റി നിര്‍ത്താന്‍ കൂടി ആയിരുന്നു അത്.. എന്തായാലും രണ്ടാമത്തെ പ്രാവശ്യവും ഫൈനലില്‍ ഞങ്ങളെത്തി പക്ഷെ ഇത്തവണ തോല്‍ക്കാന്‍ ആയിരുന്നു വിധി.

ക്യാമ്പിനു അടുത്തായി ഒരു ചോലയും അതിലൊരു വെള്ളച്ചാട്ടവും ഉണ്ടായിരുന്നു.. ചെറിയതെങ്കിലും തണുത്തുറഞ്ഞ വെള്ള മൊഴുകുന്നതും  ഭംഗിയുള്ളതുമായ ഒന്നായിരുന്നു അത്.   അരമണിക്കൂറോളം നടക്കാനുണ്ട് അങ്ങോട്ടേക്ക്.

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബംഗ്ലൂര്‍ക്കാരനും പാതി മലയാളിയും ആയ ശ്രീകാന്ത് അവിടെ ഉണ്ടായിരുന്നു. അവനെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അവന്‍റെ ടീം തോറ്റതിന്‍റെ നിരാശയില്‍ അവന്‍ അപ്പോഴേ അവിടുന്ന് രക്ഷപ്പെട്ടു വന്നതായിരുന്നു.. യാത്രിക്കിടയില്‍ എപ്പോഴോ ശ്രീനിയാണ് അവന്‍ പാതി മലയാളിയാണെന്നു എന്നോട് പറഞ്ഞത്.കുറെ നേരം അതിനടുത്ത് ഞങ്ങള്‍ ചിലവഴിച്ചു. നന്നേ ഇരുട്ടിയിരുന്നു തിരിച്ചെത്തുമ്പോള്‍.
അത്താഴം വിളമ്പലും ഉറങ്ങാനുള്ള സാമഗ്രികള്‍ വിതരണം ചെയ്യലുമൊക്കെ എപ്പോഴോ കഴിഞ്ഞെന്നു ചുരുക്കം.. ക്യാമ്പ്‌ ലീഡറുമായി നേരത്തെ ചങ്ങാത്തം കൂടിയത് തുണയായി... വേറെ വല്ല ക്യാമ്പിലും ആയിരുന്നെങ്കില്‍ പട്ടിണി കിടക്കേണ്ടി വന്നേനെ... പ്രദീപ്‌ ഭാരതി എന്ന പത്തൊന്‍പത് വയസ്സുകാരനെ മണിയടിച്ചു ഞങ്ങള്‍ കാര്യം നടത്തി.

With Colin and Pradeep
രാത്രി ഒരുപാടു വൈകിയാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. നാളെ ട്രെക്കിംഗ് അവസാനിക്കുകയാണ്, പിന്നെ എല്ലാവരും പല വഴിക്ക് പിരിഞ്ഞു പോകും, സന്തോഷകരമായ കുറെ നല്ല ദിവസങ്ങള്‍ക്ക് നാളെ തിരശീല വീഴും. ഓരോന്നാലോചിച്ച് കിടന്നു എപ്പോഴോ ഞാനും ഉറങ്ങിപ്പോയി. രാവിലെ ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ ശ്രീനി പല്ല് തേപ്പും മറ്റു കലാപരിപാടികളും കഴിഞ്ഞു വന്നിരിക്കുന്നു... നീ എന്തെ എന്നെ വിളിക്കാതെ പോയത്, ഞാന്‍ നീ എണീക്കുമ്പോള്‍ എന്നെയും ഉണര്‍ത്താന്‍ പറഞ്ഞതല്ലേ... മലയാളത്തിലാണ് ഞാന്‍ അവനോടു സംസാരിച്ചു കൊണ്ടിരിന്നതെന്ന്‍ അവന്‍ കണ്ണ് തുറിച്ചു എന്നെ നോക്കുന്നത് കണ്ടപ്പോളാണ് എനിക്ക് ബോധ്യം വന്നത്. ടെന്റില്‍ ഉണ്ടായിരുന്നവര്‍ക്ക് കാര്യം പിടികിട്ടാത്തത് നന്നായി, ഇല്ലെങ്കില്‍ ഇന്നത്തെ വധത്തിനു വേറെ ഒന്നും വേണ്ടി വരില്ല, അവന്മാര്‍ക്ക്.
SP-29
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഉച്ച ഭക്ഷണം പൊതിഞ്ഞെടുത്ത് പതിവുപോലെ ഞങ്ങള്‍ യാത്ര തുടങ്ങി, ഇന്ന് ഞങ്ങളുടെ കൂടെ വഴി കാണിക്കാന്‍ ആരും വരില്ല. പോകേണ്ട വഴി വിശദീകരിച്ചുതന്ന് പ്രദീപ്‌ അടുത്ത സംഘത്തെ കൂട്ടാന്‍വേണ്ടി കുന്നു കയറി ബിസ്കരിയിലേക്ക് നടന്നു. കളിക്കിടയില്‍ വീണ് കാല്‍മുട്ടിന് പരിക്ക് പറ്റിയത് കാരണം മുട്ട് മടക്കുമ്പോള്‍ വല്ലാത്ത വേദന ഉണ്ടായിരുന്നു, ഇന്നലെ കളിക്കിടയില്‍ അതൊന്നും അറിഞ്ഞതെ ഇല്ല, അത്രക്ക് ആവേശത്തോടെ ആയിരുന്നു കളി.
With Bangalore team
  അതുകൊണ്ട് ഇന്നും ഏറ്റവും പിറകിലായാണ് എന്‍റെ നടപ്പ്. ശ്രീനിയും അഖിലയും വൃന്ദയും ഞാനും, ബാക്കി എല്ലാവരും നടന്നു ഒരുപാട് അകലെ എത്തിക്കഴിഞ്ഞു. പിന്നെ ബസില്‍ വച്ചാണ് ഞങ്ങള്‍ അവരെ കണ്ടു മുട്ടുന്നത്. കാട്ടില്‍ വിറകും മറ്റും ശേഖരിക്കാന്‍ പോകുന്ന പെണ്ണുങ്ങള്‍ ഞങ്ങളോട് മഴക്കോട്ട് ചോദിച്ചു വാങ്ങി.  ഇനി ഞങ്ങള്‍ക്കത് ഒരു ഉപയോഗവും ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അവര്‍ക്കത് കൊടുത്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. നടന്നു നടന്നു ഞങ്ങള്‍ വഴി തെറ്റി കാണണം, ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടു, പിന്നെ അവിടുന്ന്‍ വഴി ചോദിച്ച് വീണ്ടും നടന്നു. ട്രെക്കിംഗ് നു വേണ്ടി ഇട്ട അടയാളങ്ങള്‍ ഉള്ള വഴിയില്‍ എത്തിച്ചേര്‍ന്നു. അതിനിടയില്‍ കണ്ട ഭോജനശാലയില്‍ നിന്നു പഴച്ചാറ് വാങ്ങി കുടിക്കാനും ഞങ്ങള്‍ മറന്നില്ല. തണുപ്പിനു പകരം ചൂടുള്ള ദിവസത്തിലേക്കുള്ള മാറ്റം കാരണം ശരീരം നന്നേ ക്ഷീണിച്ചിരുന്നു. താമസിയാതെ ഞങ്ങളും മുഴുവന്‍ സംഘാംഗങ്ങള്‍ കേറിയ ബസില്‍ എത്തിച്ചേര്‍ന്നു. ഒരുതരത്തിലുള്ള മലിനീകരണങ്ങളും ഇല്ലാത്ത പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് എല്ലാം കൊണ്ടും മലീമസമായ ലോകത്തേക്ക് വീണ്ടുമൊരു തിരിച്ചു പോക്ക്...
ബര്‍സിനി റോഡില്‍ ആയിരുന്നു അത്. ഞങ്ങള്‍ കയറി കുറച്ചു നേരം കഴിഞ്ഞു ബസ് എടുത്തു.
യാത്രയില്‍ ഉടനീളം ഞങ്ങള്‍ ഏറ്റു വിളിച്ചിരുന്ന ഒരു മുദ്രാവാക്യമാണ് “In the gud gude, naal gud gude…dhishkaeon dhishkaeon dhishkaeon”. ഇതിന്‍റെ അര്‍ഥം എന്താണെന്നു അത് വിളിച്ചു കൂവിയിരുന്ന ഞങ്ങള്‍ക്കോ, ഞങ്ങള്‍ക്കീ മുദ്രാവാക്യം ചൊല്ലിത്തന്ന അഭയ് ഗുപ്തക്കോ  അറിയില്ലെന്ന് മാത്രം. രണ്ടുമണിക്കൂര്‍ എടുക്കും കസോളില്‍ എത്താന്‍, ഇന്ന് തന്നെ തിരിച്ചു ഡല്‍ഹിക്ക് പോകാന്‍ ആണ് ഞങ്ങളുടെ പ്ലാന്‍. സ്നേഹ നേരത്തെ ടിക്കറ്റ്‌ എടുത്തിട്ടുള്ളത് കൊണ്ട് ഞങ്ങളുടെ കൂടെ വരുന്നില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ അഞ്ചു പേരും ടിക്കറ്റ്‌ എടുത്തിട്ടില്ല.  മനികരനില്‍ എത്തിയപ്പോള്‍ അധികം പേരും അവിടെ ഇറങ്ങി. പ്രകൃതിദത്തമായ ചൂട് വെള്ളം കിട്ടുന്ന സ്ഥലമാണ് അത്. സള്‍ഫര്‍ അടങ്ങിയ ആ വെള്ളത്തില്‍ കുളിക്കാന്‍ സോനവും സ്നേഹയുടെ കൂടെ പോയി. ഞങ്ങള്‍ നേരെ കസോളിലെത്തി, കുളിയും കഴിഞ്ഞു, ഭക്ഷണം കഴിക്കാന്‍ ഇറങ്ങി ഡല്‍ഹിക്കുള്ള ടിക്കെറ്റ് എടുക്കണം. ഒന്ന് രണ്ടിടത്ത് കേറി ബുന്ധറില്‍ നിന്നെ ബസ് കിട്ടൂ, മണാലിയില്‍ നിന്നു വരുന്നവയാണ്, 6 മണിക്ക് ബുന്ധറില്‍ എത്തിയാലേ ബസ് കിട്ടൂ. കസോളില്‍ നിന്നു രണ്ടു-മൂന്നു മണിക്കൂര്‍ എടുക്കും ബുന്ധറിലേക്ക്. പോകുമ്പോള്‍ ഏല്‍പിച്ച ഞങ്ങളുടെ ബാഗ്‌ തിരിച്ചെടുക്കണം, YHAI യുടെ ട്രെക്കിംഗ് മുഴുവനാക്കിയതിന്‍റെ സാക്ഷ്യപത്രം വാങ്ങണം. വിചാരിച്ചപോലെ തന്നെ എല്ലാം നടന്നു. ബാഗും തൂക്കി റോഡില്‍ എത്തിയപ്പോള്‍ പതിവ് കാഴ്ച, നട്ടുച്ചക്കുള്ള റോഡ്‌ പണി... ബുന്ധര്‍ ലക്ഷ്യമാക്കി നടക്കാന്‍ തീരുമാനിച്ചു ഞങ്ങള്‍. വഴിയെ വരുന്ന എല്ലാ വണ്ടികള്‍ക്കും കൈ കാണിക്കാനും.
പല വാഹനങ്ങളും ഞങ്ങളെ കടന്നു പോയെങ്കിലും ആരും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പത്തിരുപത് മിനുട്ട് കഴിഞ്ഞു കാണും ഞങ്ങളുടെ ഭാഗ്യം ഒരു ബസ് വന്നു, റോഡ്‌ പണി തീരില്ലെന്ന് കണ്ടു തിരിച്ചു പോരുകയാണ് അവര്‍.
കൃത്യസമയത്ത്തന്നെ മണാലിയില്‍ നിന്നുള്ള ബസ് ബുന്ധര്‍ തപലാപീസിനു മുന്നിലെത്തി. നാലു സീറ്റുകള്‍ അടുത്തടുതും ഒരു സീറ്റ്‌ മുന്നിലും ആയാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്, ഒരുമിച്ച് ഇരിക്കാനുള്ള സൌകര്യത്തിനു ഞങ്ങള്‍ അടുത്തിരുന്ന ആളുമായി സീറ്റ്‌ വച്ചുമാറി. കഴിഞ്ഞു പോയ യാത്രയിലെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചും. ക്യാമറകളിലെ ഫോട്ടോകള്‍ നോക്കിയും ഞങ്ങള്‍ യാത്ര തുടര്‍ന്നു.
Himachal couples


രാവിലെ എഴുമണി ആയിക്കാണും ഡല്‍ഹിയില്‍ എത്തുമ്പോള്‍/ വൃന്ദയുടെ വീട്ടിലേക്കാണ് ഞങ്ങള്‍ നേരെ പോയത്. അന്ന് മുഴുവന്‍ ഡല്‍ഹിയില്‍ നില്ക്കാന്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. രാത്രി എട്ടുമണിക്ക് ബംഗ്ലൂരിലേക്കുള്ള തീവണ്ടിയില്‍ ശ്രീനിയും അഖിലയും സോനവും യാത്രയാവും. എനിക്ക് ഇനിയും ഒരു ദിവസം കൂടി കഴിഞ്ഞാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ്.  ഉച്ചഭക്ഷണം കഴിച്ചു ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമ കാണാന്‍ പോയി, യെഹ് ജവാനി, ഹേയ് ദിവാനി. സിനിമ ആര്‍ക്കും ഇഷ്ടപ്പെട്ടിലെങ്കിലും  തുടക്കം ട്രെക്കിങ്ങും മറ്റുംആയതു ഞങ്ങള്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങിയ പോലെ ഒരു അനുഭവം നല്‍കി.സിനിമക്ക് ശേഷം അധികം സമയം ഇല്ലായിരുന്നു, വൃന്ദ ഞങ്ങളെ എല്ലാവരെയും കൂട്ടി തീവണ്ടി ആപ്പീസിലേക്ക് പുറപ്പെട്ടു. ആദ്യമായാണ് ഞാന്‍ ഒരു സ്ത്രീ ഓടിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്യുന്നത്. അവരുടെ ഡ്രൈവിങ്ങിനെ കളിയാക്കാറുണ്ടെങ്കിലും അത് അക്ഷരം പ്രതി ശെരിയാണെന്ന് എനിക്ക് തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു വരാനിരുന്നത്. വഴിയില്‍ ആരൊക്കെ ഞങ്ങളെ തെറി വിളിച്ചു എന്നതിന് കയ്യും കണക്കും കാണില്ല. വശങ്ങളിലൂടെ ഓടുന്ന വാഹങ്ങള്‍ അവള്‍ കാണുന്നു പോലുമില്ലെന്ന് എനിക്ക് തോന്നി. ഒരു നാലു തവണ എങ്കിലും വഴിയില്‍ വണ്ടി നില്‍ക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞു വണ്ടിയില്‍ നിന്നിറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു, ആരാ നിന്നെ ഇങ്ങനെ വണ്ടി ഓടിക്കാന്‍ പഠിപ്പിച്ചത്? ഇവിടെ ഇങ്ങനെയൊക്കെ ഓടിക്കാനെ പറ്റൂ, നിങ്ങള്‍ക്ക് ഡല്‍ഹിയില്‍ വണ്ടി ഓടിച്ചു ശീലം ഇല്ലാത്തതുകൊണ്ട് തോന്നുന്നതാ... പിന്നെ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. ആവോ, ചിലപ്പോ എനിക്കറിയാത്തത് ആണെങ്കിലോ?

  ബംഗ്ലൂര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പേ വൃന്ദ തിരിച്ചു പോയി, ശ്രീനിയേയും മറ്റും കയറ്റി വിട്ടു ഞാന്‍ അഭിയെ കാത്തു നിന്നു. പിന്നെയും കുറച്ച സമയം എടുത്തു അവന്‍ എത്താന്‍..
ഒന്ന് രണ്ടു തവണ ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ ആയ എഫ് കെ യുടെ  മീറ്റില്‍ ഞങ്ങള്‍ പരസപരം കണ്ടിട്ടുണ്ട്. നാളെ അവധി ആയതിനാല്‍ അവന്‍ എന്നെ കാണാന്‍ വരാമെന്ന് നേരത്തെ ഏറ്റിരുന്നു. രാത്രി ആയതിനാല്‍ അവനെയും കൂട്ടി ഞാന്‍ നേരെ ഹോട്ടലില്‍ എത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
രാത്രി കുറെ നേരം സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ അവനു ഞാന്‍ വിവരിച്ചു കൊടുത്തു. ദിവസങ്ങള്‍ക്ക് ശേഷം മലയാളം സംസാരിക്കാന്‍ കിട്ടിയ അവസരം ഞാന്‍ വിനിയോഗിക്കുക തന്നെ ചെയ്തു. പിറ്റേന്ന് അവന്‍ തിരിച്ചു പോകും മുന്‍പ് മറ്റൊരു എഫ് കെ സുഹൃത്ത് ആയ സുര്യയും ഞങ്ങളെ കാണാന്‍ എത്തി. പിറന്നാള്‍ ആഘോഷിക്കുന്ന അഭിക്കുള്ള സമ്മാനവുമായിട്ടായിരുന്നു സുര്യ വന്നത്. ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ ആദ്യം കയറിയത് അൻഡർഡോഗ് എന്ന കഫെയില്‍ ആയിരുന്നു. പേരുകൊണ്ട് മാത്രമേ അത് അധഃകൃതന്‍മാര്‍ക്ക് പ്രാപ്യമാകൂ എന്ന് അവിടുത്തെ ഭക്ഷണത്തിന്‍റെ വില വിവരപ്പട്ടിക ഞങ്ങളോട് പറഞ്ഞു. ഓരോ ലഘു പാനീയവും  കുടിച്ചു  ഞങ്ങള്‍ പതുക്കെ അവിടെ നിന്നിറങ്ങി. നേരെ ആമ്പീൻസ് മാളിനു അകത്തേക്ക് കയറി. അതിനകത്തുള്ള വിശാലമായ ലഘുഭക്ഷണശാലകളിലൊന്നില്‍ കയറി ആവശ്യത്തിന്‌ ഭക്ഷണവും കഴിച്ചു. പിന്നെ ഒരു സിനിമയും കണ്ട് രണ്ടുപേരോടും വിട പറഞ്ഞ് ഞാന്‍ ഹോട്ടലില്‍ തിരിച്ചെത്തി. വെളുപ്പിന് എയര്‍പോര്‍ട്ടില്‍ എത്തണം, കൊച്ചിയിലേക്ക് പോകാന്‍...................


Friday 27 September 2013

SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ് - IV

ഹിമാലയന്‍ ട്രെക്കിംഗ് SAR പാസ് - III

ചായയുമായി ഞങ്ങളെ വിളിച്ചുണര്‍ത്താന്‍ നാലുമണിക്ക് മുന്‍പേ ആളെത്തി. തണുപ്പ് എല്ലുകളെ വരെ കുത്തി നോവിക്കുന്നു, നേരം പുലരാന്‍ തുടങ്ങിയിട്ട് പോലുമില്ല. പറഞ്ഞു നില്ക്കാന്‍ സമയമില്ല, സുര്യന്‍റെ ചൂടേറ്റു മഞ്ഞുരുകും മുന്‍പ് SAR പാസ് കടക്കണം ഇല്ലെങ്കില്‍ യാത്ര കഠിനവും അപകടകരവുമാവും. എല്ലാവരും ചൂടോടെ ചായ അകത്താക്കി, പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ചു. പ്രാതല്‍ കഴിച്ചു വന്നു ഉച്ചക്കുള്ള ഭക്ഷണം പൊതിഞ്ഞെടുത്തു.  ഒരു പാക്കറ്റ് ഗ്ലുകോസ് ബിസ്ക്കറ്റ്, മംഗോ ജ്യൂസിന്‍റെ ചെറിയൊരു പായ്ക്ക് പിന്നെ പരിപ്പുവട പോലെയുള്ള വടക്കേ ഇന്ത്യക്കാര്‍ മതിരി എന്ന് വിളിക്കുന്ന പലഹാരം നാലെണ്ണം ഇത്രയുമായാല്‍ ഉച്ച ഭക്ഷണം ആയി.  ഞങ്ങള്‍ക്കെല്ലാം പ്രാതല്‍ ഉണ്ടാക്കി തരാന്‍ തന്നെ അവരെത്ര ബുദ്ധിമുട്ടുന്നുണ്ടാവുമെന്ന് ഊഹിക്കാമല്ലോ..



അവര്‍ക്ക് നന്ദി പറഞ്ഞു ഞങ്ങള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചരയോടടുത്തു. ഷേര്‍പ എന്നറിയപ്പെടുന്ന നേപാള്‍ സ്വദേശികളാണ്, ഇന്നത്തെ ഞങ്ങളുടെ ഗൈഡ്. എവറസ്റ്റ് പുലികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്.

ഷെർപ്പ


ഷെർപ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെക്കുറെ അസാധ്യം തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.ഏതു സാഹചര്യത്തിലും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ശ്വാസകോശങ്ങളും മറ്റുജനിതകസവിശേഷതകളുമാണ് ഷെർപ്പകളെ ലോകത്തിലെ ഏറ്റവും വലിയ മലകയറ്റക്കാരാക്കുന്നത്. ഇവരുടെ വസ്ത്രവും ജീവിതരീതിയും തിബറ്റൻ ബുദ്ധമതക്കാരുടേതുപോലെത്തന്നെയാണ്. മുടി നീട്ടിക്കെട്ടുന്ന ഇവർ അതിന്റെ അറ്റത്ത് നിറമുള്ള നൂലുണ്ടകൾ തൂക്കിയിടുന്നു. വലിയ മേലങ്കി ധരിക്കുന്ന ഇവർക്ക് അരയിൽ ഒരു കെട്ടും കാണും. സഞ്ചിപോലുള്ള നീളമുള്ള ട്രൌസറും തുണികൊണ്ടൂള്ള ഷൂസും ധരിക്കുന്നു. ഷൂസിന്റെ അടിവശം തുകൽ കൊണ്ടായിരിക്കും. ചെവിയെ തണുപ്പിൽ നിന്നും രക്ഷിക്കുന്നതിന് രോമതൊപ്പിയും ഇവർ ധരിക്കുന്നു. ( ഷേര്‍പ്പകളെ പറ്റി കൂടുതല്‍ അറിയാന്‍ )





തുടക്കത്തിലേ ചെങ്കുത്തായ കയറ്റമാണ് ഞങ്ങളെ വരവേറ്റത്. കയറാന്‍ എല്ലാവരും നന്നേ ബുദ്ധിമുട്ടി. ഐസില്‍ കാലുവഴുതാന്‍ തുടങ്ങി എല്ലാവര്‍ക്കും. ഷേര്‍പ്പകള്‍ ഐസ് ഹാമ്മര്‍ കൊണ്ട് ഞങ്ങള്‍ക്ക് നടക്കാന്‍ വഴി ഉണ്ടാക്കി തരുന്നുണ്ടായിരുന്നു.  സുര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ.  കുന്നുകള്‍ക്ക് പിറകില്‍ നിന്നു സൂര്യന്‍ പതിയെ തല കാണിച്ചു തുടങ്ങി. ഐസ് മൂടിക്കിടക്കുന്ന കുന്നിനു സ്വര്‍ണ നിറം നല്‍കി സൂര്യ രശ്മികള്‍.
സമയം കഴിയുംതോറും കണ്ണിനു താങ്ങാന്‍ കഴിയാത്ത വിധം വെളിച്ചം നിറഞ്ഞു ചുറ്റിലും. എല്ലാവരും കറുത്ത കണ്ണട ധരിച്ചായി നടപ്പ്.
13800അടി ഉയരത്തില്‍ എത്താന്‍ രണ്ടുമണിക്കൂറില്‍ അധികം സമയമെടുത്തു.




ഇനി കുറച്ച് വിശ്രമം, പകുതി പേര്‍ ഇനിയും എത്താനുണ്ട്.  പത്തു പതിനഞ്ചു മിനുറ്റ് വിശ്രമിച്ചു കാണും. കൂടുതലും ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ചത്. എട്ടു ദിവസത്തെ പരിശ്രമം ഏകദേശം സഫലമായതിന്‍റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. ഒന്‍പതു കിലോമീറ്ററിലധികം ഇന്ന് നടക്കാനുണ്ട്.





@SAR pass





ആറുമണിക്കൂറോളം എടുക്കും നടന്നു തീരാന്‍.
താരതമ്യേന എളുപ്പമെന്നു തോന്നുമെങ്കിലും ഐസ് ഉരുകാന്‍ തുടങ്ങിയാല്‍ ബുദ്ധിമുട്ടും അപകടസാധ്യത കൂടുതലുമാണ്. കയറി ഇതുവരെ എത്തിയപ്പോള്‍ തന്നെ ചൂട് നല്ല രീതിയില്‍ കൂടിയിട്ടുണ്ട്. തണുപ്പ് പേടിച്ചു രാവിലെ എടുത്ത് അണിഞ്ഞ രോമാക്കുപ്പയങ്ങളെല്ലാം ഊരി തിരിച്ചു സഞ്ചിയില്‍ കുത്തിനിറച്ചു. ആദ്യത്തെ വിശ്രമകേന്ദ്രം ഇനിയും ഒരുപാട് അകലെയാണ്.  മഞ്ഞു മൂടിയ ഒരു തടാകത്തിനു മുകളിലൂടെയുള്ള വഴി ആയതിനാലാണ് ഈ വഴിക്ക് സര്‍ പാസ്‌ എന്ന പേര് കിട്ടിയത്. പ്രാദേശിക ഭാഷയില്‍ സാര്‍ എന്നാല്‍ തടാകമെന്നാണത്രേ അര്‍ഥം.
SAR  lake

ചുറ്റും  മഞ്ഞു മാത്രമേ കാണാനുള്ളൂ... മഞ്ഞിന്‍റെ മൂടുപടമണിഞ്ഞു കിടക്കുകയാണ് മലകള്‍ ചുറ്റിലും. ഞങ്ങള്‍ക്ക് ഒരാഴ്ച മുന്‍പ് വന്ന സംഘത്തിനു ഇവിടെ വച്ചു ഐസ് വീഴ്ചയെ നേരിടേണ്ടിവന്നു. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതെ അവര്‍ തിരിച്ചെത്തിയത്.
ഷേര്‍പ്പകളില്‍ ഒരാള്‍ മുഞ്ഞില്‍ നടന്നു  വഴി ഉണ്ടാക്കിക്കൊണ്ടിരുന്നു, ഞങ്ങള്‍ വരിവരിയായി അവരെ പിന്തുടര്‍ന്നു. ചെങ്കുത്തായ മലയുടെ ചരിവിലൂടെയാണിപ്പോള്‍ നടപ്പ്. കാലൊന്നുവഴുതിയാല്‍ താഴേക്ക് ഉരുണ്ട് പോയത് തന്നെ. വെയിലുകൊണ്ട് ഐസ് ഉരുകാന്‍ തുടങ്ങിയിട്ടുണ്ട്.
ഷേര്‍പ്പകള്‍ പരസ്പരം ഐസ് എറിഞ്ഞു കളിക്കുന്നുണ്ട് ഞങ്ങളും അവരുടെ കൂടെ കൂടി... ഒടുക്കം ഏറു മുഴുവന്‍ ഞങ്ങള്‍ക്ക് കിട്ടി തുടങ്ങിയപ്പോള്‍ സുല്ലിട്ടു... അവര്‍ക്ക് എങ്ങോട്ട് വേണമെങ്കിലും ഓടിമാറാന്‍ പറ്റും. ഞങ്ങള്‍ നടക്കുന്ന വഴിയില്‍ നിന്നു തെല്ലൊന്നു മാറിയാല്‍ ചിലപ്പോള്‍ നാളത്തെ സൂര്യോദയം കണ്ടെന്നു വരില്ല...




ചിലപ്പോഴൊക്കെ കാല്‍ മുട്ടോളം ഐസില്‍ പൂണ്ടു പോയി. ഇടയ്ക്കെപ്പോഴോ കാല്‍ വഴുതി വൃന്ദ താഴേക്ക് ഉരുണ്ടുപോയി. ശരവേഗത്തില്‍ ഷേര്‍പ്പയും ഗൈഡും അവള്‍ക്കു പിറകെ ഓടി. ഉരുണ്ടുപോയിക്കൊണ്ടിരുന്ന അവളെ പിടിച്ചു നിര്‍ത്തി, അമ്പതു മീറ്റര്‍ എങ്കിലും താഴേക്ക് എത്തിക്കാണും.
നേരെ നിര്‍ത്തിയതും വൃന്ദ അവരോട് ചോദിച്ചത് ബയ്യാ, ഇനി നമ്മളെങ്ങനെ മുകളിലേക്ക് കേറും എന്നാണത്രേ, അവള്‍ക്ക് മുകളിലേക്ക് നോക്കുമ്പോള്‍ വഴിയൊന്നും കാണാനില്ല, ഇനി ഉരുളാനുള്ള ത്രാണിയും പാവത്തിനില്ല.  ചരിവിലൂടെ നടന്നു ഷേര്‍പ്പ വഴിയുണ്ടാക്കി, അത് പിന്തുടര്‍ന്നു വൃന്ദ ഞങ്ങള്‍ക്കൊപ്പം എത്തി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അവളുടെ മുഖത്ത്. വഴിയില്‍ രണ്ടിടത്ത് വിശ്രമിക്കാന്‍ അവസരം ഉണ്ടായിരുന്നു. പതിവുപോലെ ചായ കുടിക്കാനും ഉച്ചഭക്ഷണം കഴിക്കാനും വേണ്ടിയുള്ള ക്രമീകരണം. മഞ്ഞധികം ഇല്ലെങ്കിലും അവസാനം ചെങ്കുത്തായ ഒരു കുന്നുകൂടി കയറാനുണ്ടായിരുന്നു. മേയ് ആദ്യവാരം ഇതിലെ കടന്നുപോയ സംഘങ്ങള്‍ക്ക് ഇവിടെയും മഞ്ഞണിഞ്ഞ മലനിരകളെ കടന്നു പോകേണ്ടി വന്നിരുന്നെന്നു ഷേര്‍പ്പകള്‍ പറഞ്ഞു. ഇനിയങ്ങോട്ട് വേറെ രണ്ടു വഴികാട്ടികള്‍ ആണ്. ഷേര്‍പ്പകള്‍ ഞങ്ങളോട് യാത്രാമംഗളം പറഞ്ഞു, തിരിച്ചു തിലലോത്നിയിലേക്ക് പോയി. ഞങ്ങള്‍ മണിക്കൂറുകള്‍ എടുത്ത് കയറി വന്ന വഴിയത്രയും, മിനിറ്റുകള്‍കൊണ്ട്  അവര്‍ തിരിച്ചിറങ്ങി. അഞ്ചുപത്തു മിനിറ്റ് കൊണ്ട് അവര്‍ ഞങ്ങളുടെ കാഴ്ചയില്‍ നിന്നും അപ്രത്യക്ഷമായി. തിരിച്ചു ചെന്നിട്ടു വേണം അവര്‍ക്ക് ഇന്നലത്തെ ആലിപ്പഴ വീഴ്ചയില്‍ കേടുവന്ന ടെന്റ് നന്നാക്കാന്‍.

with our guide

പകുതി വഴി ഇനിയും തണ്ടാനുണ്ട്. കുറച്ചു വിശ്രമിച് വീണ്ടും യാത്ര തുടര്‍ന്നു. മഞ്ഞിലൂടെ ഉരസി ഇറങ്ങണം ഇനി. അരകിലോമീറ്ററില്‍ താഴെയേ ഉള്ളൂ, നേരത്തെ പോയവര്‍ക്ക് മൂന്നുനാലു ഭാഗങ്ങളിലായി മൂന്നു കിലോമീറ്റര്‍ ഉണ്ടായിരുന്നു. ആ വഴി അത്രയും ഞങ്ങള്‍ നടന്നിറങ്ങണം എന്ന് ചുരുക്കം.
വടി കൈയില്‍ ഉള്ളവരോടെല്ലാം അവിടെ ഉപേക്ഷിക്കാന്‍ വഴികാട്ടി നിര്‍ദേശിച്ചു. നിലത്തിരുന്ന് രണ്ടുകയ്യും തലക്കുപിറകില്‍ വെച്ച് ഐസിലൂടെ നിരങ്ങി താഴേക്ക് പോകണം. പത്തുമുന്നൂറടി ഒറ്റയടിക്ക് താഴേക്കെത്തും.  എല്ലാവരും താഴെക്കെത്തിയതിനു ശേഷം ഞങ്ങള്‍ ഗ്രാമീണരുണ്ടാക്കിയ ചെറിയ ഭോജനശാലയില്‍ നിന്നും മാഗിയും ചൂട് കാപ്പിയും കഴിച്ചു, ഒരുമണിക്കൂര്‍ അവിടെ വിശ്രമിച്ചു ബിസ്കരിയിലേക്ക് നടന്നു. പിന്നീടങ്ങോട്ട് കുത്തനെയുള്ള ഇറക്കങ്ങളായിരുന്നു.ശരീരത്തിന്‍റെയും തോളില്‍ കിടക്കുന്ന ബാഗിന്‍റെയും മുഴുവന്‍ ഭാരവും കാലുകളില്‍ അനുഭവപ്പെടുന്നുണ്ട്. പലരും മുടന്തിക്കൊണ്ടാണ്  ഇറങ്ങുന്നത്.  അഞ്ചുമണിയോടെ എല്ലാ സംഘവും ബിസ്കരിയിലെത്തി.



ഉത്സാഹവാനായ ക്യാമ്പ്‌ ലീഡര്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ചായയും പക്കാവടയും തന്നു ഞങ്ങളെ സ്വീകരിച്ചു. വിജയകരമായി സാര്‍പാസ്‌ കടന്നു വന്ന ഞങ്ങള്‍ക്ക് അനുമോദനങ്ങള്‍ നല്‍കാനും അദ്ദേഹം മറന്നില്ല.

കൂടാരത്തിനകത്ത്  ഉല്ലാസവാന്‍മാരായിരുന്നു എല്ലാവരും, എങ്കിലും നന്നേ ക്ഷീണിച്ചിരുന്നു. അത്താഴത്തിനു ശേഷം എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങി. നാളെയാണ് ഈ യാത്രയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് ഞങ്ങള്‍ എത്തുന്നത്.  ബന്ധക് താച്,  കൊച്ചു-സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലം.

Biskeri Thach

പതിനൊന്നായിരം അടി ഉയരത്തില്‍ എത്തി നില്‍ക്കുകയാണ് ഞങ്ങള്‍ ഇനി രണ്ടു ദിവസം കൊണ്ട് തിരിച്ചു കസോളിലെ ക്യാമ്പിലേക്ക് തിരിച്ചിറങ്ങണം. എട്ടുമണിക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. തുടക്കത്തില്‍ കുറച്ചു ദൂരം ഇളകികിടക്കുന്ന കല്ലുകളും മറ്റുമുള്ള വഴിയിലൂടെ ആയിരുന്നു യാത്ര. ഒന്ന് രണ്ടു നീര്‍ച്ചാലുകള്‍ കടന്നു ഞങ്ങള്‍ മുന്നോട്ട് പോയി. ദുര്‍ഘടമായ വഴികളില്‍ പരസ്പരം സഹായിച്ചു കൊണ്ടായിരുന്നു യാത്രയത്രയും. അല്ലെങ്കില്‍ പലരും കാല് തെന്നി വഴിയില്‍ വീണുപോയേനെ.. മണിക്കൂറുകള്‍ പലത് കടന്നുപോയി. ചെങ്കുത്തായ ഒരു കിടങ്ങിനു സമീപം ഞങ്ങളെത്തി. കുറച്ചു താഴെയായി ഒരു അരുവി ഒഴുകുന്നുണ്ട്, അതിനു കുറുകെ ഒരു ചെറിയ മരപ്പാലവുമുണ്ട്. പാറയുടെ ചെരുവിലൂടെ ആയാസപ്പെട്ടു ഇറങ്ങേണ്ടിവരുമെന്ന് കരുതിയപ്പോഴേക്കും വഴികാട്ടി ഒരു കയറുമായി വന്നു. അടുത്ത് നിന്നിരുന്ന മരത്തില്‍ കെട്ടി വടം താഴേക്കിട്ടു. ഇറങ്ങി തുടങ്ങിയപ്പോള്‍ മനസ്സിലായി, കാണുന്നത്ര കുഴപ്പം പിടിച്ച വഴിയല്ല. കയറില്‍ പിടിക്കാതെ തന്നെ സുഖമായി ഞാന്‍ താഴെ ഇറങ്ങി. അരുവിയിലെ വെള്ളത്തില്‍ മുഖവും കൈകളും കഴുകി, മറ്റുള്ളവര്‍ ഇറങ്ങി തീരും വരെ അവിടെ കാത്തുനിന്നു.


ഹിമാലയന്‍ ട്രെക്കിംഗ് - V (അവസാന ഭാഗം)

Tuesday 24 September 2013

ഹിമാലയന്‍ ട്രെക്കിംഗ് SAR പാസ് - III

ഹിമാലയന്‍ ട്രെക്കിംഗ് SAR പാസ് - II

എട്ടുമണിക്ക് തന്നെ ഞങ്ങള്‍ ക്യാമ്പ്‌ സൈററ്റില്‍ നിന്നിറങ്ങി. തുടക്കത്തില്‍ തന്നെ കയറ്റമാണ്. കുത്തനെയുള്ള കയറ്റങ്ങലോട് കൂടിയ നിബിഡമായ വനത്തിലൂടെയാണ് ഇന്നത്തെ ട്രെക്കിംഗ്... കുറച്ചു കയറിയപ്പോള്‍ തന്നെ എല്ലാവരും വിയര്‍ക്കാനും കിതക്കാനും തുടങ്ങി. സൂര്യന്‍റെ രശ്മികള്‍ താഴെ എത്തുന്നു പോലുമില്ല, എങ്കിലും കഷ്ടപ്പെട്ടുള്ള കയറ്റം എല്ലാവരെയും തളര്‍ത്തി. എണ്ണായിരത്തി അഞ്ഞൂറ് അടി ഉയരത്തിലുള്ള  ഗല്‍കിതച്ചില്‍ നിന്ന് ഒന്‍പതിനായിരത്തി എണ്ണൂറ് അടിയില്‍ സ്ഥിതിചെയ്യുന്ന ഖോരതച്ചിലേക്കാണ് ഇന്നത്തെ യാത്ര. ആവശ്യത്തിനു വിശ്രമിക്കാന്‍ സമയം നല്‍കി കൊണ്ടുള്ള ക്രമീകരണം ആയതിനാല്‍ ട്രെക്കിംഗ് എല്ലാവരും ആസ്വദിക്കുന്നുണ്ടായിരുന്നു. സമയം ആവോളം കൈവശം ഉള്ളതിനാല്‍ യാത്ര വളരെ പതുക്കെ ആയിരുന്നു.. ആവശ്യത്തിനു വിശ്രമിച്ചു കൊണ്ട് തന്നെ.



ഏഴു കിലോമീറ്ററിലധികം വരും ഇന്നത്തെ യാത്ര. ഇന്നലെത്തെ പോലെ തന്നെ രണ്ടു വിശ്രമ സ്ഥലങ്ങള്‍ വഴിയില്‍ ക്രമീകരിച്ചിട്ടുണ്ട്... ഗല്‍കിതച്ചില്‍ കാന്‍റീന്‍ നടത്തിയിരുന്നവര്‍ തന്നെയാണ് ആദ്യത്തെ ടീ പോയിന്‍റില്‍ ഉണ്ടായിരുന്നത്.. ഞങ്ങള്‍ക്ക് മുന്‍പേ അവര്‍ മല കയറി അവിടെ എത്തിയിട്ടുണ്ട്.  നിശ്ചയിച്ചിട്ടുള്ള ഇടങ്ങളെ കൂടാതെ ഒന്ന് രണ്ടിടങ്ങളില്‍ ഞങ്ങള്‍ വിശ്രമിക്കാനിരുന്നു. വഴിയില്‍ എല്ലായിടങ്ങളിലും വഴി കാണിക്കാനുള്ള ചിഹ്നങ്ങള്‍ വരച്ചു വെച്ചിട്ടുണ്ട്... എന്നിട്ടും ഇടയ്ക്കു വെച്ച് ഞങ്ങള്‍ക്ക് വഴി തെറ്റി.. ഇന്നലത്തെ പോലെ തന്നെ, എല്ലാവര്‍ക്കും പിറകിലയാണ് ഞങ്ങള്‍ നടന്നിരുന്നത്... ഇന്നലത്തേതിനു വിപരീതമായി, നാഗരികതയുടെ യാതൊരു കടന്നു കയറ്റവും ഇല്ലാത്ത വഴികളിലൂടെയാണ് ഞങ്ങള്‍ ഇന്ന് യാത്ര ചെയ്തിരുന്നത്. താല്‍ക്കാലികമായി നിര്‍മിച്ച ചായക്കടകള്‍ ഒഴിവാക്കിയാല്‍ മനുഷ്യ നിര്‍മിതമായ ഒന്നും തന്നെ ഈ വഴികളില്‍ ഇല്ലായിരുന്നു.
 ഉണങ്ങി വീഴുന്ന മരങ്ങള്‍ വരെ അവിടെ അഴുകി ചേരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നത് ആ നാട്ടിലെ ജനങ്ങളുടെ കൂടെ സഹകരണം കൊണ്ടാണ്..


ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്ന കുരങ്ങച്ചാര്‍
വഴിയില്‍ ഒരിടത്ത് പാറയില്‍ ഇനിയുള്ള വഴിയില്‍ വെള്ളം ലഭിക്കില്ലെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നു. കയ്യിലുള്ള കുപ്പികളില്‍ അടുത്തുള്ള  നീര്‍ച്ചാലില്‍ നിന്ന് വെള്ളം ശേഖരിച്ചു. ഇനി ക്യാമ്പിലെ വെള്ളം കിട്ടൂ.

മൂന്നുമണിയോടെ ഞങ്ങള്‍ ഖോരതച്ചിലെത്തി.  സ്വാഗതമോതി ക്യാമ്പ്‌ ലീഡര്‍ ഞങ്ങളെ കാത്ത് നിന്നിരുന്നു. എത്തിയ ഉടനെ കുടിക്കാന്‍ ഞങ്ങള്‍ക്ക് ലിച്ചി ജ്യൂസ്‌ തന്നു. ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ട് എന്നുറപ്പ് വരുത്താന്‍ കൂടിയാണിത്.  ഭക്ഷണ സമയവും മറ്റും കഴിഞ്ഞ ദിവസം പോലെ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്.


ക്യാമ്പ്‌ ലീഡറോടൊപ്പം
രാത്രിക്ക് മുന്‍പ് ചുറ്റിലും കാണാന്‍ ഒരുപാട് ഉണ്ട്. ഞങ്ങള്‍ അതെല്ലാം ചുറ്റി നടന്നു കണ്ടു.  ദൂരേക്ക് പോകരുതെന്നും കരടി ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നും ജൈസല്‍മീര്‍ സ്വദേശി ആയ ക്യാമ്പ്‌ ലീഡര്‍ പറഞ്ഞു.


ഖോരതച്ച്
ക്യാമ്പിനു അടുത്ത് തന്നെ രണ്ടു കാന്‍റീനുകള്‍ ഉണ്ടായിരുന്നു. രാത്രി വൈകും വരെ കാന്‍റീനിലെ അടുപ്പിനു സമീപം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഡിസംബറില്‍  ജൈസല്‍മേറില്‍ YHAI കുടുംബങ്ങള്‍ക്ക് വേണ്ടി മരുഭൂമിയില്‍ ക്യാമ്പിംഗ് നടത്തുനുണ്ട്, അതിലേക്ക് ഞങ്ങളെ ക്ഷണിക്കാനും ലീഡര്‍ മറന്നില്ല.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു, പ്രഭാത കൃത്യങ്ങള്‍ ചെയ്തു തീര്‍ത്തു പ്രാതല്‍ കഴിക്കാന്‍ ഒരുങ്ങുമ്പോളേക്കും  മഴയെത്തി. അരമണിക്കൂറോളം എങ്ങോട്ടും അനങ്ങാന്‍ പറ്റാത്ത വിധം ഞങ്ങള്‍ കുടുങ്ങിപ്പോയി. മഴ വരുമ്പോള്‍ ഞങ്ങള്‍ അടുക്കളക്ക് സമീപം നില്‍ക്കുകയായിരുന്നു.  മഴ നനയാതിരിക്കാന്‍ ഇറയത്തു കയറി നിന്നു, അത് വിനയായി. ആദ്യം തുള്ളിയിട്ടു തുടങ്ങിയ മഴ പിന്നീട് ശക്തി പ്രാപിച്ചു. തിരിച്ചു ടെന്റിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥ. മഴയൊന്നു മാറിയപ്പോള്‍ ഞങ്ങള്‍ ടെന്റിലേക്ക് ഓടി.  ക്യാമ്പില്‍ നിന്നു ഇറങ്ങാന്‍ നേരം വീണ്ടും മഴയെത്തി. എല്ലാവരും കയ്യില്‍  കരുതിയിരുന്ന മഴക്കോട്ടെടുത്ത് ധരിച്ചു.


ക്യാമറ  മഴ നനയാതിരിക്കാന്‍ ബാഗില്‍ എടുത്ത് വച്ചു. ചാറ്റല്‍മഴയില്‍ കുതിര്‍ന്ന്‍ ഞങ്ങള്‍ നടത്തം തുടങ്ങി. മുന്നോട്ടുള്ള കാഴ്ച പരിമിതമാണ്. മഴ പെയ്തതോടെ മുഴുവന്‍ കോടമഞ്ഞില്‍ പുതഞ്ഞു നില്‍ക്കുകയാണ് പ്രകൃതി.

പെട്ടെന്ന് തന്നെ തണുപ്പും കൂടിയപോലെ.  ഇന്നത്തെ ട്രെക്കിംഗ് ആണ് ഏറ്റവും കുറവ്. നാലു കിലോമീറ്ററില്‍ താഴെ മാത്രമേയുള്ളൂ യാത്ര. ആയിരത്തി മുന്നൂറോളം മീറ്റര്‍ കയറ്റമേ ഉള്ളൂ എന്ന് ചുരുക്കം.

പച്ചപ്പ്‌ പുതച്ച താഴ്വരകളും കുന്നുകളും കടന്നായിരുന്നു യാത്ര. ഒരുപാടിടങ്ങളില്‍ വിശ്രമിച്ചും ഫോട്ടോകള്‍ എടുത്തുമായിരുന്നു ഇന്നത്തെയും സഞ്ചാരം.  തമാശകള്‍ പറഞ്ഞും  പരസ്പരം കളിയാക്കിയും ഞങ്ങള്‍ യാത്ര രസകരമാക്കി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവരും തമ്മില്‍ നല്ലൊരു സുഹൃത്ത് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതിനാലാണിത്.  അനുവദിച്ച സമയമായ മൂന്നുമണിക്ക് തന്നെ ഞങ്ങള്‍ സിര്‍മിയില്‍ എത്തി.
sirmi
ഉയരത്തിലേക്ക് എത്തും തോറും ഇരുട്ട് നേരത്തെ എത്തുന്നതിനാല്‍ അത്താഴ സമയവും നേരത്തെയായി, അതുകൊണ്ട് തന്നെ ക്ഷീണം തീര്‍ക്കാനുള്ള പാനീയവും ചായയും അടുത്തടുത്ത് തന്നെ വിതരണം ചെയ്തു. തട്ടുകളിലായി സ്ഥിധി ചെയ്യുന്ന സ്ഥലമാണ് സിര്‍മി.  അകലെ നിന്നെന്നപോലെ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കേള്‍ക്കാം.
കരടി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അത് കൊണ്ട് ആ വഴി പോകരുതെന്ന്‍ മുന്നറിയിപ്പ് കിട്ടി. എങ്കിലും ദൂരെ നിന്നെങ്കിലും എനിക്കത് കാണാന്‍ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു. ഞാനും ശ്രീനിയും, കൊളെനും അതിനു കുറച്ചെങ്കിലും അടുത്ത് വരെ പോകുകയും ചെയ്തു.
ഐസില്‍ പുതഞ്ഞു കിടക്കുന്ന നീര്‍ചോലയും വെള്ളച്ചാട്ടവും.


രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നു, തിലലോട്നിയാണ് ലക്ഷ്യ സ്ഥാനം. 12500അടി ഉയരത്തിലാണ് ഇത്. ഏകദേശം  ആറു കിലോമീറ്റര്‍ ദൂരം, നാലു മണിക്കൂര്‍വരെ എടുക്കും ഇന്നത്തെ ട്രെക്കിംഗ്.  തുടക്കത്തില്‍ കുത്തനെയുള്ള കയറ്റങ്ങള്‍ കയറി വേണം പോകാന്‍. പിന്നെ ചെറിയ കുന്നുകളും താഴ്വരകളും താണ്ടിയും. മനോഹരമായ കാഴ്ചകള്‍ ചുറ്റിലും.  മഞ്ഞു മൂടിക്കിടക്കുന്ന കുന്നുകള്‍ ഞങ്ങള്‍ നടക്കുന്ന വഴിയില്‍ അധികം മഞ്ഞില്ല. ഞങ്ങള്‍ക്ക് മുന്‍പേ കടന്നുപോയവര്‍ക്ക്  ഒരുപക്ഷെ മഞ്ഞിലൂടെ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചിരിക്കണം. പല തരത്തിലുള്ള പുഷ്പങ്ങള്‍ ചുറ്റിലും നില്‍ക്കുന്നു. അതിനടിയിലൂടെയാണ്  വഴി.  യാത്രയില്‍ ആദ്യമായി ഉയരത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലരെയും ബാധിച്ചു തുടങ്ങി. (altitude sickness)



പ്രത്യേകിച്ചും ഉച്ച ഭക്ഷണത്തിനു ശേഷമുള്ള നടത്തം. വായുവില്‍ ഓക്സിജന്‍റെ അളവ് നന്നേ കുറവുള്ള പോലെ. അവസാനത്തെ കയറ്റം എല്ലാവരും ആയാസപ്പെട്ടു തന്നെയാണ് പൂര്‍ത്തിയാക്കിയത്.  കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് തന്നെ ക്യാമ്പില്‍ എത്തേണ്ടതുണ്ടെന്ന്‍ ഗൈഡ് ഞങ്ങളെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു.







ക്യാമ്പിലെത്തി കുറച്ച് കഴിഞ്ഞതും, ഗൈഡ് പറഞ്ഞത് പോലെ തന്നെ മഴയെത്തി. മഴയെന്നു പറഞ്ഞാല്‍ ചറപറാ ആലിപ്പഴം വീഴ്ച. ഐസിന്‍റെ വലിയ കഷണങ്ങള്‍ വീണു കൊണ്ടിരിന്നു. അരമണിക്കൂറോളം അത് തുടര്‍ന്നു. അവിടവിടെ കണ്ടിരുന്ന പച്ചപ്പെല്ലാം ഐസില്‍ മൂടി.  ഒരു വിധം ടെന്റുകളില്‍ എല്ലാം വെള്ളം കയറി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ടെന്റ് ഭാഗികമായി തകര്‍ന്നു.  ക്യാമ്പില്‍ ഉണ്ടായിരുന്ന ഗൈഡും ബാക്കിയുള്ളവരും ചേര്‍ന്ന് ഒന്ന് രണ്ടു മണിക്കൂര്‍ എടുത്താണ് രാത്രി അവര്‍ക്ക് അതില്‍ തങ്ങാന്‍ കഴിയും വിധം ആക്കി എടുത്തത്.




ചായയും അത്താഴവും എല്ലാം ഒരുമിച്ചു തന്നെ വിളമ്പേണ്ടിയും വന്നു.  ഇരുട്ട് പരന്നിരുന്നു അപ്പോഴേക്കും. തണുപ്പ് അതിന്‍റെ പാര്യമതയില്‍ നില്‍ക്കുന്നു.. തണുപ്പിനെ പ്രധിരോധിക്കാന്‍ എല്ലാവരും രോമക്കുപ്പായവും കമ്പിളി സോക്സും ധരിച്ചിട്ടുണ്ട്.

 നാളെയാണ് ഏറ്റവും ദീര്‍ഘമേറിയ ട്രെക്കിംഗ്.  സര്‍പാസ്‌  മുറിച്ചു കടക്കുന്ന ദിവസം.  നാലുമണിക്ക് എഴുന്നേറ്റാല്‍ മാത്രമേ യാത്ര നടക്കൂ. എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി, അത്രക്ക് ക്ഷീണം ഉണ്ടായിരുന്നു.

SAR പാസ് ഹിമാലയന്‍ ട്രെക്കിംഗ് - IV


Tuesday 10 September 2013

SAR പാസ് ട്രെക്കിംഗ് - ii


എട്ടുമണിയോടെ ഉച്ചഭക്ഷണം പൊതിഞ്ഞെടുത്ത് എല്ലാവരും കസോള്‍ ക്യാമ്പിനോട് തല്‍ക്കാലം വിട പറയാന്‍ തയ്യാറെടുത്തു. തലേന്ന് തന്നെ ആവശ്യമുള്ളതെല്ലാം ബാക്ക് പാക്കില്‍ കുത്തി നിറച്ചിരുന്നു. തണുപ്പിനെ പ്രധിരോധിക്കാനുള്ള വസ്ത്രങ്ങള്‍ മുതല്‍ ചായ കുടിക്കാനുള്ള ഗ്ലാസ്‌ വരെ. യാത്രയപ്പ് നല്‍കാന്‍ ക്യാമ്പ്‌ ലീഡര്‍ ചൌഹാന്‍ അടക്കം എല്ലാവരും ഉണ്ടായിരുന്നു. പരിസ്ഥിതിക്ക് ഒരുതരത്തിലുള്ള കോട്ടവും വരുത്താതെയുള്ള ട്രെക്കിംഗ് ആയിരിക്കും ഞങ്ങള്‍ നടത്തുക എന്ന് പ്രതിക്ഞ എടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞു വരിവരിയായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. 
ഇനി ബസ് കാത്തുള്ള നില്പാണ്, YHAI വക ബസ് വരുമെന്നൊന്നും പ്രതീക്ഷിക്കണ്ട; ലൈന്‍ ബസ് തന്നെ.  ബസ് നിന്നതും രണ്ടുപേര്‍ ബസിനു മുകളില്‍ വലിഞ്ഞുകയറി ഓരോരുത്തരുടെയായി ബാഗു മുകളില്‍ അടുക്കി വെച്ചു. ബസിനകത്തു സാമാന്യം തിരക്കുണ്ട്, ഞങ്ങള്‍ നാല്പത്തി രണ്ടു പേരുകൂടി ആയപ്പോള്‍ സൂചി കുത്താന്‍ ഇടമില്ലാത്ത വിധമായി. ബസില്‍ കയറിയ ഉടനെ ഒരുത്തന്‍ മുദ്രാവാക്യം തുടങ്ങി, "വിനോദ് ഞങ്ങളുടെ നേതാവ്, എല്ലാരുടെയും ടിക്കറ്റ്‌ എടുക്കുന്നതാണ്". തിരിച്ചു ക്യാമ്പിലെത്തി ടിക്കറ്റ്‌ കൊടുത്താല്‍ ലീഡര്‍ക്ക് പണം തിരിച്ച് കിട്ടും. കുറച്ചു നേരത്തിനകം രണ്ടു ഗ്രൂപ്പ്‌ ആയി തിരിഞ്ഞ് അന്താക്ഷരി തുടങ്ങി, ഘടിഗത്തില്‍ എത്തും വരെ അത് നീണ്ടു. ദുര്‍ഘടം പിടിച്ച ആ യാത്ര ഒരുമണിക്കൂറില്‍ അധികം എടുത്തു. ഘടിഗത്തില്‍ ഞങ്ങളെ കാത്ത് ഗൈഡ് നിന്നിരുന്നു. അന്നാട്ടുകാരന്‍  തന്നെയാണ് ഗൈഡ്, അവിടെ ഒരാള്‍ കുത്തി നടക്കാന്‍ ഉള്ള വടി വില്‍ക്കാന്‍ ഇരുന്നിരുന്നു.. ഒരറ്റം കൂര്‍പിച്ച ഒരു വടി, പത്തുരൂപയാണ് ഒന്നിന്‍റെ വില. വേണ്ടവര്‍ക്ക് വാങ്ങാം, വില്‍ക്കുന്നവന്‍റെ അരിപ്രശ്നമാണ് ഗൈഡ് തമാശ രൂപേണ പറഞ്ഞു. പത്തിരുപത് പേര്‍ അയാളുടെ കയ്യില്‍ നിന്നും വടി വാങ്ങി. ഗൈഡിന് പിറകില്‍ വരിവരിയായി ഞങ്ങള്‍ നടന്നു തുടങ്ങി.  കുത്തനെയുള്ള ഇറക്കമാണ്. ചിലര്‍ വേഗത്തില്‍ ഇറങ്ങി ഉപനേതാവ് കോളന്‍ ആണ് ഏറ്റവും പിറകില്‍, ആരും പിറകിലാവുന്നില്ല എന്നുറപ്പ് വരുത്താന്‍ വേണ്ടിയാണ് അത്. കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയത് കാരണം അഖില പതുക്കെയാണ് നടക്കുന്നത്, വൃന്ദയാണ് കൂട്ടത്തില്‍ ഏറ്റവും പതുക്കെ നടക്കുന്നവള്‍

 കുറച്ചു നടന്നപ്പോള്‍ തന്നെ ഒരുകാര്യം എനിക്ക് മനസ്സിലായി, കോളനു പറ്റിയ പണി തന്നെയാണ് കിട്ടിയിട്ടുള്ളത്, എങ്ങനെ ആയാലും അവന്‍ ഏറ്റവും പിറകിലെ എത്തൂ, വഴിയിലുള്ള അപ്പയോടും കുറുന്തോട്ടിയോടും വരെ സംസാരിച്ചും കൂടെ നിന്ന് ഫോട്ടോ എടുത്തുമാണ് അവന്‍റെ നടപ്പ്. ഫോട്ടോ എടുക്കാനുള്ള സൌകര്യം പരിഗണിച്ച് ഞാനും പതുക്കെയാണ് നടക്കുന്നത്.  വഴിയില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ നില്‍പുണ്ടായിരുന്നു, ബാഗ്‌ ചുമക്കുന്നതിന് സഹായിക്കാമെന്ന് അവര്‍ പലരും ഞങ്ങളോട് പറഞ്ഞു. ആരും അതിനു മുതിര്‍ന്നില്ല. പോര്‍ട്ടര്‍മാരെ ഉപയോഗിക്കരുതെന്ന്‍ നേരത്തെ തന്നെ നിര്‍ദേശം കിട്ടിയിരുന്നു താനും.വഴി നേരെ ഇറങ്ങി ചെല്ലുന്നത് ഒരു ചെറിയ പുഴയിലേക്കാണ്. അതിനു കുറുകെ കടക്കുന്നതിനു ഇടുങ്ങിയ ഒരു പാലമുണ്ട്, മരപ്പലകകള്‍ പാകിയ ഒരു ഇരുമ്പ് പാലം. പാലത്തിനു നടുവില്‍ നിന്ന് എല്ലാവരും പുഴയുടെ സൌന്ദര്യത്തെ ക്യാമറയിലേക്ക്  പകര്‍ത്തി, ഞാനും അതിനു കുറവ് വരുത്തിയില്ല.

പുഴക്കപ്പുറം കാട്ടുവഴിയാണെന്ന്  തോന്നിക്കുമെങ്കിലും ഒരു ഗ്രാമം കൂടി കടന്നു വേണം ഞങ്ങള്‍ക്ക് പോകാന്‍... . ശില എന്നാണ്  ഗ്രാമം അറിയപ്പെടുന്നത്.







 പേര് പോലെ തന്നെ ശിലകള്‍ നിറഞ്ഞ ഒരു ഗ്രാമം. ഞങ്ങളുടെ വഴിയില്‍ ആള്‍ താമസം ഉള്ള അവസാന ഇടം. ഒരു ദിവസത്തെ ട്രെക്കിംഗില്‍ രണ്ടു മൂന്നിടത്ത് ഞങ്ങള്‍ വിശ്രമിക്കും, ചായകുടിക്കാനും ഉച്ച ഭക്ഷണം കഴിക്കാനും മറ്റുമാകും ഇത്. ശില ഗ്രാമത്തിലെ ഒരു ചെറിയ വീടിനു അരികെയാണ് ആദ്യത്തെ ടീ പോയിന്റ്‌.
ചായക്കട
ചായക്കട ഒന്നുമല്ല അത്, ഒരുമാസം നീളുന്ന ട്രെക്കിഗ് മുന്‍നിര്‍ത്തിയാണ് താല്‍ക്കാലികമായി അവരിത് ചെയ്യുന്നത്. രണ്ടു നില വീടിനു ഒരു വശത്ത് ടാര്‍പായ വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുന്നു. വേണ്ടവര്‍ക്ക് അവിടെ ഇരിക്കാം.



ചായയും ജ്യുസും ബിസ്ക്കറ്റും ഒക്കെ കിട്ടും, വേണ്ടവര്‍ക്ക് പൈസ കൊടുത്ത് വാങ്ങി കഴിക്കാം, ഞാന്‍ പൈസ കൊടുക്കുമെന്ന്‍ കരുതണ്ട, വിനോദ്  മുന്‍‌കൂര്‍ ജാമ്യം എടുത്തു.
ശില ഗാവ്

പത്തു-പതിനഞ്ച് മിനിറ്റ് വിശ്രമിച് വീണ്ടും നടത്തം തുടര്‍ന്നു.

ഏകദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞു ഞങ്ങള്‍ ലഞ്ച് പോയിന്റ്‌ ഇല്‍ എത്തി. ഒരു ചെറിയ ഉറവക്ക് സമീമാണ് ലഞ്ച് പോയിന്റ്‌ ക്രമീകരിച്ചിരിക്കുന്നത്.

ഹിമാച്ചലി അമ്മൂമ
അതിനടുത്ത് തന്നെ രണ്ടു ചായക്കടകള്‍ ഗ്രാമീണര്‍ താല്‍കാലികമായി നിര്‍മിച്ചിട്ടുണ്ട്. ചായ, മാഗി, ഓംലെറ്റ്‌ തുടങ്ങിയവ വേണ്ടവര്‍ക്ക് വാങ്ങി കഴിക്കാം. ക്യാമ്പ്‌ ഗല്‍കിതാച്ചിലേക്ക് ഇവിടുന്ന് കഷ്ടി ഒരു മണിക്കൂര്‍ നടക്കാനേ ഉള്ളൂ, ഗൈഡ് പറഞ്ഞു. ഒരു അമ്മൂമ്മയും മകളുമാണ് ആ കട നടത്തിയിരുന്നത്. ശില ഗ്രാമത്തില്‍നിന്ന് ഉള്ളവരനാണ് അവര്‍. !അവരുമായി നാട്ടു വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കെ, നാടന്‍ പാട്ടു പാടിതരാമോ എന്ന് ശ്രീനി ചോദിച്ചു. ഹിന്ദി പാട്ടു പാടി കൊടുത്താല്‍ പകരം നാടന്‍ പാട്ടു പാടാമെന്നായി അമ്മൂമ.  ഞങ്ങളത് സമ്മതിച്ചു.  അതിനു പകരമായി അവര്‍ ഞങ്ങള്‍ക്കൊരു പാട്ടു പാടി തന്നു.


രണ്ടുമണിക്കൂറെങ്കിലും കഴിഞ്ഞു കാണും ഞങ്ങള്‍ ലഞ്ച്പോയിന്‍റിനോട് വിട പറയുമ്പോള്‍..,.

പണി തീരാത്ത ജല വൈദ്യുത പദ്ധതിയുടെ ശേഷിപ്പുകള്‍
പാതി വഴിയില്‍ ഉപേക്ഷിപ്പെട്ട നിലയില്‍ കിടക്കുന്ന പാര്‍വതി ഹൈഡ്രോ ഇലക്ട്രിക്‌ പദ്ധതിയുടെ അരികിലൂടെ ആയിരുന്നു പിന്നീടുള്ള വഴി. ടണല്‍ നിര്‍മാണത്തിന് വേണ്ടി കൊണ്ടുവന്നതായിരിക്കണം അവിടെ തുരുമ്പെടുത്ത് ഉപേക്ഷിപ്പെട്ട നിലയില്‍ കിടക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും.  ഇനിയൊരു പത്തുമിനുട്ട് നടക്കാനുള്ള ദൂരമേയുള്ളൂ ക്യാമ്പിലേക്ക്, ഗൈഡ് ഞങ്ങളോടായി പറഞ്ഞു. നാലുമണിയോടെ അവിടെ എത്തിയാല്‍ മതി, പ്രത്യേകിച്ചൊന്നും അവിടെ ചെന്നിട്ട് ചെയ്യാനില്ല എന്നറിയാവുന്നത്കൊണ്ട് കുറച്ചു നേരം അവിടെ ചുറ്റി തിരിഞ്ഞിട്ടാവം ഇനി യാത്രയെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ചെറിയതെങ്കിലും ഭംഗിയുള്ള വെള്ളച്ചാട്ടത്തിനു അരികിലായിരുന്നു ഞങ്ങളപ്പോള്‍.


നാലുമണിയോടടുത്ത് ഞങ്ങള്‍ യൂത്ത് ഹോസ്റ്റല്‍ ഗല്‍കിതച്ചിലെത്തി. ഞങ്ങളെ കാത്തു ക്യാമ്പ്‌ ലീഡര്‍ നില്പുണ്ടായിരുന്നു. കുടിക്കാന്‍ ശീതളപാനീയം നല്‍കി ഞങ്ങളെ സ്വീകരിച്ചു. കാടിനോട് ചേര്‍ന്നാണ് ക്യാമ്പ്‌ ഒരുക്കിയിരിക്കുന്നത്. ഒരു ടെന്റ് സ്ത്രീകള്‍ക്കും നാലു ടെന്റ് പുരുഷന്മാര്‍ക്കും ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇനിയുള്ള എല്ലാ ക്യാമ്പ്‌ സൈറ്റിലും അതങ്ങനെ തന്നെ ആയിരിയ്ക്കും.ക്യാമ്പ്‌ ലീഡര്‍ക്ക് ഒരു ടെന്റ് ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കായി മറ്റൊരെണ്ണം,
സാധങ്ങള്‍ സൂക്ഷിക്കുന്നതിന് ഇനിയൊരെണ്ണം. പിന്നെ ഒരെണ്ണം അടുക്കള. ഇതാണ് ഇവിടുത്തെ  സജ്ജീകരണങ്ങള്‍.  ക്യാമ്പിനു അരികിലൂടെ ചെറിയ ഉറവ ഒഴുകുന്നുണ്ട്, അതില്‍നിന്നും ഒരു പ്ലാസ്റ്റിക്‌ പൈപ്പ് വഴി വെള്ളം ക്യാമ്പിലേക്ക് എത്തിക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയായി കക്കൂസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.. വിശാലമായി കാട് ചുറ്റിലും കിടക്കുന്നതിനാല്‍ മിക്കവാറും ആര്‍ക്കും അതിന്‍റെ ആവശ്യം വന്നില്ല. കസോളിലെ കാമ്പില്‍ ഉണ്ടായിരുന്നവര്‍ തന്നെ ആയിരുന്നു ഞങ്ങളുടെ ടെന്റില്‍, യാത്രയുടെ അവസാനം വരെ ഞങ്ങള്‍ അതിനു മാറ്റം വരുത്തിയില്ലതാനും. ബാഗെല്ലാം ടെന്റിനകത്ത് വെച്ച് ഞങ്ങള്‍ പുറത്തിറങ്ങി.
അഞ്ചുമണിയോടെ ചായ കുടിക്കാനുള്ള ചൂളം മുഴങ്ങി. എല്ലാവരെയും ഒരുമിച്ചു കൂട്ടുന്നതിനു അതായിരുന്നു ഉപയോഗിച്ചിരുന്നത്. ക്യാമ്പില്‍ എവിടെയും ഞങ്ങള്‍ക്ക് സഞ്ചരിക്കാം. ഓരോന്നിനും നിഴ്ചയിച്ചിട്ടുള്ള സമയത്തിന് എത്തിയിരിക്കണം. ഇല്ലെങ്കില്‍ ഭക്ഷണവും മറ്റും കിട്ടാതെ വരും. ഇനി ആറുമണി വരെ ഞങ്ങള്‍ സര്‍വസ്വതന്ത്രരാണ്. ക്യാമ്പിനു പുറകിലുള്ള കാട്ടിലൂടെ കുറച്ചു ദൂരം ഞങ്ങള്‍ നടന്നു. ക്യാമ്പിനു മുന്നിലൂടെ ജല വൈദ്യുത പദ്ധതിക്കായി നിര്‍മിച്ചിട്ടുള്ള വഴി കടന്നുപോകുന്നതിനാല്‍ കാടിന്‍റെ പ്രതീതി ഒട്ടും തന്നെ ഇല്ലായിരുന്നു.  മുകളില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരങ്ങള്‍ താഴെ വലിയ പാറകള്‍ അത് കൊണ്ട് തന്നെ കാടിനു തീരെ നിബിഡതയില്ലായിരുന്നു. ആറുമണിയോടെ തിരിച്ചു ഞങ്ങള്‍ ക്യാമ്പിലെത്തി, ഉറങ്ങാനുള്ള സഞ്ചി (സ്ലീപിംഗ് ബാഗ്‌ ) കരസ്ഥമാക്കി. ആറരയോടെ രാത്രി ഭക്ഷണം വിതരണം ചെയ്യും.  വെളിച്ചം നല്‍കാന്‍ സൂര്യന്‍ അല്ലാതെ മറ്റു ഉപാധികള്‍ ഒന്നുമില്ലാത്തതിനാല്‍ ഇരുട്ടുന്നതിനു മുന്‍പ്‌ അത്താഴം കഴിച്ചിരിക്കണം. രാത്രി എട്ടുമണിക്ക് ബോണ്‍വിറ്റ  കുടിച്ചു ഉറങ്ങാന്‍ കിടക്കും. രാവിലെ ആറുമണിക്ക് ചായ കിട്ടും, ഏഴുമണിയോടെ പ്രാതലും. ഏഴരക്ക് ഉച്ചഭക്ഷണം പൊതിഞ്ഞെടുക്കണം. സ്ലീപിംഗ് ബാഗും പുതപ്പും തിരിച്ചു കൊടുത്ത് ടെന്റ് വൃത്തിയാക്കി  എട്ടുമണിക്ക് ക്യാമ്പില്‍ നിന്നും യാത്ര തുടരും. എല്ലാ ടെന്റുകളിലും ചര്യകള്‍ ഇതായിരിക്കുമെങ്കിലും  സമയക്രമത്തില്‍ ചെറിയ വെത്യാസങ്ങള്‍ കാണും.

അത്താഴത്തിനു ശേഷം ഞങ്ങള്‍ ഏല്ലാവരും ഒരുമിച്ചു കൂടി ബസില്‍ വെച്ച് നിര്‍ത്തിയ അന്താക്ഷരി പുനരാരംഭിച്ചു.  ബോണ്‍വിറ്റ സമയം വരെ അത് നീണ്ടു. ടെന്റില്‍ തിരിച്ചെത്തി സ്ലീപിംഗ് ബാഗിനകത്തേക്ക് ഏല്ലാവരും കയറിക്കൂടി. രാത്രി ആയതോടെ തണുപ്പിന്റെ കാഠിന്യം കൂടിയിരുന്നു. ക്ഷീണം കൊണ്ട് ഏല്ലാവരും പെട്ടെന്ന് ഉറങ്ങി. രണ്ടു വരിയായാണ് ഞങ്ങള്‍ കിടന്നത്.  സ്ഥലം കഷ്ടിയാണ്‌ എങ്കിലും ഏല്ലാവരും പെട്ടെന്ന് തന്നെ അതിനോട് പൊരുത്തപ്പെട്ടു. രാവിലത്തെ ചായയുമായി ആളെത്തും മുന്‍പേ തന്നെ ഞാന്‍ ഉണര്‍ന്നിരുന്നു. ചായ കുടിച്ചതും പ്രകൃതിയുടെ വിളി വന്നു, ഒരു കൈയില്‍ ടിഷ്യൂ പേപ്പറും മറുകയ്യില്‍ ഒരു കുപ്പി വെള്ളവും എടുത്ത് കാട്ടിലേക്ക് നടന്നു.