വിധിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല

കാരണം ജീവിതം എന്നതു സ്വയമെടുക്കുന്ന തീരുമാനങ്ങളില്‍ മാത്രം അധിഷ്ഠിതമാണ്.

Sunday 1 July 2012

ഹരിത മനോഹരം : ഗവി

ഗവിയെ പറ്റി ഞാന്‍ കേട്ട് തുടങ്ങിയത്‌ ഒന്ന് രണ്ടു കൊല്ലം മുന്‍പാണ്‌. പിന്നെ മാതൃഭൂമി യാത്രയില്‍ ഗവിയെ കുറിച്ച് വായിച്ചറിഞ്ഞു.  വനം വകുപ്പിന്‍റെ അനുമതി കിട്ടാത്തതിനാല്‍ വള്ളക്കടവ്‌ ചെക്ക്‌പോസ്റ്റില്‍ ആ യാത്ര അവസാനിച്ചു.  അന്ന് നിശ്ചയിച്ചതാണ് ഒരു രണ്ടാമങ്കം.. ഞങ്ങള്‍ യാത്ര പോകുമ്പോള്‍ ഗവി ഇത്രത്തോളം പ്രശസ്തമായിട്ടില്ല.  ഓര്‍ഡിനറി സിനിമ ഇറങ്ങിയതിനു ശേഷം അനിയന്ത്രിതമായി സഞ്ചാരികളുടെ തിരക്കുണ്ടവിടേക്ക്. എങ്കിലും പണ്ടത്തെ പോലെ തന്നെ ദിവസേന നൂറുപേര്‍ എന്ന വനം വകുപ്പിന്‍റെ കര്‍ശന നിലപാട് സ്വാഗതാര്‍ഹം തന്നെ. കാനന ഭംഗിക്ക് കോട്ടം തട്ടാതിരിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിര്‍ത്താനും അത് ഒരു പരിധിവരെ സഹായിക്കും.


തലേന്ന് വൈകീട്ടോടെ ഞങ്ങള്‍ തേക്കടിയില്‍ എത്തിയിരുന്നു. ഞാനും റാസിയും  പ്രവിയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സംഘം.  ഗവിയിലേക്കുള്ള  പാസ്സും വാഹനവും ഒരു ടൂര്‍ ഓപ്പറേറ്റര്‍ വഴി കുമിളിയില്‍ നിന്നും സംഘടിപ്പിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ജീപ്പ്   ഞങ്ങളെ എടുക്കാന്‍ കുമിളിയില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിന്‍ പ്രകാരം രാവിലെ നാലുമണിക്ക്‌ അലാറം വെച്ചിരുന്നെങ്കിലും രാവിലെ തണുപ്പില്‍ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോളേക്കും അഞ്ചരമണി യോടടുത്തിരുന്നു.    നേരത്തെ നിശ്ചയിച്ച പ്രകാരം ഞങ്ങളെയുമെടുത്ത് പതിനാല് കിലോമീറ്ററോളം അകലെ ഉള്ള  വള്ളക്കടവ്‌ ചെക്ക്പോസ്റ്റിലേക്ക് പുറപ്പെട്ടു. സമയം വൈകിയതിനാല്‍ നേരത്തിനു ചെക്ക്പോസ്റ്റില്‍ എത്താന്‍ ഇരുട്ടിന്‍റെ വിരിമാറിനെ കീറി മുറിച്ചുകൊണ്ട് ജീപ്പ് കുതിച്ചു പാഞ്ഞു. 

വള്ളകടവ്,  ഗവിയിലേക്കുള്ള ഒരു പ്രവേശന കവാടമാണിത്.  റാന്നി താലൂക്കില്‍ പെടുന്ന സീതത്തോട്‌ പഞ്ചായത്തില്‍ ആണ് റാന്നി റിസര്‍വ് ഫോറെസ്റ്റ് ന്‍റെ കീഴില്‍ വരുന്ന ഗവി സ്ഥിതി ചെയ്യുന്നത്. പെരിയാര്‍ ടൈഗേര്‍ റിസര്‍വ്ന്‍റെ ഭാഗമാണ് ഈ ചെക്ക്പോസ്റ്റ് .  ആങ്ങാമൂഴി ചെക്ക്‌പോസ്റ്റ്‌ വഴിയും ഗവിയില്‍ എത്താം.


റാസിയും പ്രവിയും പിന്നെ ഞാനും


ഫെബ്രുവരിയിലെ അത്യാവശ്യം തണുപ്പുള്ള ഒരു പ്രഭാതം.  ജീപ്പിനെ പുതപ്പിച്ചിരുന്ന ഉടുപ്പെല്ലാം അഴിച്ചു മാറ്റി, അകത്തിരുനാല്‍ തന്നെ നാലു പാടും വളരെ നന്നായി കാണാവുന്ന രൂപത്തിലായി. ഏഴുമണിക്ക്‌ ഗേറ്റ് തുറന്നു, മുന്നില്‍ ഒന്ന് രണ്ടു വാഹനങ്ങള്‍ മാത്രം.  ഗവിയില്‍ അനുവദിച്ചിട്ടുള്ള വാഹങ്ങള്‍ക്കും കൃത്യമായ നിയന്ത്രണങ്ങള്‍ ഉണ്ട്.  അതുകൊണ്ട് തന്നെ വാഹനങ്ങളുടെ തിരക്കില്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ സിവില്‍ വാര്‍ സമയത്ത് പുറത്താക്കപ്പെട്ട തമിഴ് വംശജരെ പുനരധിവസിപ്പിച്ചിരിക്കുന്ന കോളനികള്‍ ഉണ്ടിവിടെ. ഗവിയിലെ ഏലതോട്ടങ്ങളിലെ ജോലിക്കാരിവരാണ്, ഗൈഡുകളും ഇവര്‍ തന്നെ ആണ്. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ മാത്രമാണ് ഇവിടെ സഞ്ചാരികള്‍ക്ക്  താമസസൗകര്യമുള്ളത്, മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം ഇതിനായി. 


വള്ളക്കടവ്‌  ചെക്ക്പോസ്റ്റ് കഴിഞ്ഞുള്ള യാത്രയില്‍ കാട്ടുപോത്തിനെയും ആനയേയും കരിങ്കുരങ്ങിനെയും  കാണാന്‍ കഴിഞ്ഞെങ്കിലും ക്യാമറയില്‍ പകര്‍ത്താന്‍ മാത്രം വെളിച്ചമില്ലായിരുന്നു.  വഴി മദ്ധ്യേ മറ്റൊരു  ചെക്ക്പോസ്റ്റ്  കൂടെയുണ്ട്. അവിടെ അനുവാദത്തിനായി കാത്തുനില്‍ക്കുന്ന സമയത്താണ് കുറച്ചകലെ നിന്നും ആനയെ ഓടിക്കാന്‍ ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും സമീപവാസികള്‍ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.  ആന ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ട ഞങ്ങള്‍ ജീപ്പിനു കാത്തു നില്‍ക്കാതെ  ചെക്ക്പോസ്റ്റ്  കടന്ന് മുന്നോട്ടോടി.  ഞങ്ങള്‍ക്ക്‌ മുന്നിലായി പോയ ജീപ്പുകള്‍ വഴിയില്‍ നിര്‍ത്തിയിരുന്നു. അതിനു തൊട്ടു താഴെ ആയി  ചുള്ളികമ്പുകള്‍ ഒടിച്ചു തിന്നുകൊണ്ട് ആനക്കൂട്ടം നില്‍പുണ്ടായിരുന്നു.


ഗവിയിലെ വ്യൂ പോയിന്റില്‍ നിന്നൊരു ദൃശ്യം. 
 ഹരിത മനോഹരമായ മൊട്ടകുന്നുകള്‍ കടന്ന് ഞങ്ങള്‍  ഗവി ഇകോ ടൂറിസം സെന്‍ററില്‍ എത്തി. സമയം എട്ടു മണി കഴിഞ്ഞു.  ഇവിടെ പേര് രജിസ്റ്റര്‍ ചെയ്തു വേണം ഇനിയുള്ള  പരിപാടികള്‍.  പേരും അഡ്രസ്സും എഴുതി ഒപ്പും ഇട്ട്‌ ഞങ്ങള്‍ പുറത്തിറങ്ങി.






പ്രാതലും, ഉച്ചയൂണും എല്ലാ യാത്രികര്‍ക്കും ടൂറിസം  വകുപ്പ്  നല്‍കുന്നുണ്ട്. അവിടെ തന്നെ തയ്യാറാക്കുന്ന ആ പ്രാതലിന്‍റെ രുചി ഇപ്പോളും മനസ്സില്‍ മായാതെ കിടപ്പുണ്ട്. പ്രാതലിന് ശേഷം അവിടെ കുറച്ച് നേരം  ചുറ്റിക്കറങ്ങി, ഒന്‍പതരയോടെ ഞങ്ങള്‍ ട്രെക്കിംഗ് തുടങ്ങി. കുറച്ചുദൂരം ഫൈബര്‍ ബോട്ടില്‍, അതിനു ശേഷം കാട്ടിലേക്കുള്ള വഴി തുടങ്ങുകയായി.

ടെന്റുമായി ബോട്ടിറങ്ങുന്ന പ്രവി.
ആന ഇറങ്ങിയതിന്‍റെ അടയാളങ്ങള്‍ നടത്തം തുടങ്ങിയപ്പോളെ കണ്ടു. രണ്ടു സായിപ്പന്‍മാരുമായി  മറ്റൊരു ഗൈഡ് ഞങ്ങളെ കടന്നുപോയി.  സായിപ്പ് മാരെ കാണിക്കാനെന്നോണം ശബ്ദമുണ്ടാക്കാതെ നടക്കണമെന്നും മറ്റും ഫ്രീ ആയി ഉപദേശിക്കാനും അവരോടൊപ്പം ഉള്ള ഗൈഡ്‌ സമയം കണ്ടെത്തി. വയസ്സിനെ ബഹുമാനിച്ചും കാട്ടിലെ നിയമങ്ങള്‍ പരമാവധി പാലിക്കുക എന്നത് ഞങ്ങളുടെ ബാധ്യത ആണെന്ന തിരിച്ചറിവും ഞങ്ങളെ മറുപടി പറയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. ആവശ്യത്തിലധികം ശബ്ദം ഉണ്ടാക്കി തന്നെ ആയിരുന്നു ഞങ്ങളെ ഉപദേശിക്കാന്‍ വന്നത് എന്നത് മറ്റൊരു വിരോധഭാസവുമായി.

കാടിനു നടുവില്‍ പന്തലിച്ചു നില്‍ക്കുന്ന ഒരു മരം.
മൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതല്‍ സാധാരണ ട്രെക്കിംഗ് നടത്താത്ത വഴിയിലൂടെ ആയതുകൊണ്ട് കുറച്ച വഴിമാറി ആയിരുന്നു ഞങ്ങളുടെ ഗൈഡ്‌ ഞങ്ങളെ നടത്തിയിരുന്നത്. ചൂടുള്ള ആനപ്പിണ്ടത്തിനെ പിന്തുടര്‍ന്ന്‍ കുറച്ചു ദൂരം നടന്നെങ്കിലും ആനയെ കാണാന്‍ മാത്രം കഴിഞ്ഞില്ല.


ട്രെക്കിംഗ് വഴിയില്‍ 

ഇടതൂര്‍ന്ന മരങ്ങള്‍കിടയിലൂടെ നടന്നു  ഒരു കാട്ടു ചോലയുടെ അടുത്തെത്തി. നല്ല തണുപ്പുള്ള വെള്ളത്തില്‍ മുഖം കഴുകി, വീണ്ടും യാത്ര തുടര്‍ന്നു.  കാടിന്‍റെ വശ്യ മനോഹാരിത ആവോളം നുകര്‍ന്ന് കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്നെങ്കിലും ഒട്ടും ക്ഷീണമോ അലസതയോ തോന്നിയില്ല.


കാട്ടുചോല

മനുഷ്യന്‍റെ പാദസ്പര്‍ശം അധികമായി ഏല്‍ക്കാത്തത്  കൊണ്ട് തന്നെ, മനുഷ്യന്‍ അവശേഷിപ്പിക്കുന്ന പ്ലാസ്റ്റിക്‌ മാലിന്യങ്ങളും  നന്നേ കുറവായിരുന്നു.  അഗസ്ത്യകൂടതിലേക്കുള്ള വഴിയിലൂടെ ഒരു തവണ സഞ്ചരിച്ചവരാരും അവിടെ നിത്യേനെ വന്നുപോകുന്ന സഞ്ചാരികള്‍ ഉപേക്ഷിച്ചിട്ട് പോയ മാലിന്യങ്ങള്‍ കാണാതിരിക്കില്ല. അഗസ്ത്യകൂടം കയറിയപ്പോള്‍ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു ആ കാഴ്ച. ഓരോ സഞ്ചാരിയും എപ്പോഴും താന്‍ ഒരിക്കലും പ്രകൃതിയെ മാലിന്യമയമാക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന്‍ ശപദം ചെയ്താല്‍ നമ്മുടെ കാടുകളെങ്കിലും മാലിന്യ വിമുക്തമാക്കി നമുക്ക്‌ സൂക്ഷിക്കാനാവും.

ഇനി കുറച്ച് ചിത്രങ്ങള്‍  എടുത്തിട്ടാവം ബാക്കി....
ഈ തവണ അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ ഒരു കാമ്പിംഗ് എന്‍റെയും പ്രവിയുടെയും പ്ലാനിങ്ങില്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ, ലഗേജ്‌ കൂടുതല്‍ ആയിട്ടും ടെന്‍റും സ്ലീപിംഗ് ബാഗും പ്രവി കയ്യോടെ കൊണ്ടുവന്നത്. അത് കൊണ്ടുതന്നെയാണ് ഈ ട്രിപ്പില്‍ ടെന്റ് അടിച്ചേ തീരു എന്ന് വാശി പിടിച്ചതും. കാട്ടില്‍ ഒടുക്കം ടെന്‍റടിക്കാന്‍ പാകത്തില്‍ തുറസ്സായ ഒരു സ്ഥലം ഞങ്ങള്‍ കണ്ടെത്തി. പത്തു മിനിറ്റ് കൊണ്ട് ടെന്റ് റെഡി ആയി..


കുറച്ച് വിശ്രമം.
പത്തിരുപതുമിനിറ്റ് കൂടി അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ നടത്തം തുടര്‍ന്നു.  മാനുകളെ പോലും നടത്തത്തിനിടക്ക് കാണാനായില്ലെന്ന വിഷമം മാത്രം ഞങ്ങളില്‍ അവശേഷിച്ചു. പക്ഷെ കുളിര്‍ കോരുന്ന മന്ദമാരുതന്‍ തഴുകികൊണ്ട്  കാട്ടിലൂടെയുള്ള  നടത്തത്തിന്റെ അനുഭൂതി എത്ര വര്‍ണിച്ചാലും അധികമാവില്ല.  അനുഭവിച്ചു തന്നെ അറിയണം.
നടത്തം കഴിഞ്ഞു കാടിന്റെ മറ്റൊരു ഭാഗത്താണ് നമ്മള്‍ എത്തിച്ചേരുക. അവിടെ എത്തി ജീപ്പ് ഡ്രൈവര്‍ ബിബിന്‍ദാസിനെ  വിളിച്ച് അവിടേക്ക്‌ വരാന്‍ പറഞ്ഞു.  ഏകദേശം അരമണിക്കൂര്‍ എടുത്തു ജീപ്പ് ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് എത്താന്‍. ഡ്രൈവര്‍ ഊണ് കഴിക്കാന്‍ പോയത്‌ കൊണ്ടാണ് അത്ര സമയം വൈകിയത്‌.

തിരിച്ച്‌  ഇകോ ടൂറിസം സെന്റെറില്‍ എത്തി ഞങ്ങള്‍ ഭക്ഷണം കഴിച്ചു. യാത്രികരില്‍ അവസാനത്തെ ഗ്രൂപ്പ്‌ ഞങ്ങളുടെതായിരുന്നു.  രണ്ടു രണ്ടര മണിക്കൂറോളം നീണ്ട  നടത്തം അത്യാവശ്യം വിശപ്പ് സമ്മാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ഊണിനു പ്രത്യേക രുചിയും ഉണ്ടായിരുന്നു. ശരാശരിയില്‍ ഒരുപാട് മുകളിലാണ് ഗവിയിലെ  ഭക്ഷണം എന്ന് പറയാതെ വയ്യ. വൃത്തിയും വെടിപ്പുമായി തന്നെ എല്ലാം ചെയ്യുന്നുമുണ്ട്.



ഭക്ഷണത്തിന് ശേഷം കുറച്ചു നേരം ഉദ്യാനത്തില്‍ വിശ്രമിച്ചു. അതിനായി കുറച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിചിട്ടുമുണ്ട്.  കൊച്ചു പമ്പയിലേക്ക്‌ വെള്ളത്തിന്‌ വേണ്ടി ഡാം തുറന്നതിനാല്‍ വെള്ളം നന്നേ കുറവായിരുന്നു. അരമണിക്കൂര്‍ ബോട്ടിംഗ് പത്തു പതിനഞ്ചു മിനുട്ടില്‍ അവസാനിച്ചു.  ചെറിയ ബോട്ടായതിനാല്‍  മരകുറ്റികളില്‍ തട്ടിയാല്‍ മറിയാന്‍ ഇടയുണ്ട്.  ആദ്യമേ ജീവന്‍ രക്ഷക്കായി പോളിസി എന്നോണം  ലൈഫ് ജാകെറ്റ് എല്ലാവരെയും ഇടീച്ചിരുന്നു. മഴക്കാലത്ത്  വെള്ളച്ചാട്ടം ഉണ്ടാകാറുള്ള സ്ഥലമെന്നു ഗൈഡ് ചൂണ്ടി കാട്ടിയ സ്ഥലത്ത് ഇപ്പോള്‍ വെള്ളി നൂലുപോലെ വെള്ളം ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു.


ബോട്ടിങ്ങിനിടെ......
























ബോട്ടിംഗ്  കഴിഞ്ഞു ഞങ്ങള്‍ നേരെ  പുല്ലുമേട്  പീകിലേക്ക് പോയി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്കുള്ള  കെ.എസ്. ആർ.ടി.സി ബസ്സിനെ  ആയാത്രയില്‍ കണ്ടു. 
ഓര്‍ഡിനറി

























പൊന്നമ്പലമേട് വിദൂരതയില്‍ കാണാനുണ്ടായിരുന്നു. ശബരിമലയും വ്യക്തമായി തന്നെ കിലോമീറ്റരുകള്‍ക്കപ്പുറം  കാണാമായിരുന്നു.



ശബരിമലയുടെ ഒരു വിദൂര ദൃശ്യം. 


സമയം നാലിനോടടുക്കുന്നു ഗവിയോട് വിടപറയാന്‍ സമയമായി.  റാസിയെ കുമിളിയില്‍ നിന്ന് എറണാകുളത്തേക്ക് ബസ്‌ കയറ്റി വിട്ടിട്ട് വേണം ഞങ്ങള്‍ക്ക്‌ തിരിച്ച് പുനലൂരിലെ പ്രവിയുടെ വീട്ടിലേക്ക്‌ പോകാന്‍. 
തിരിച്ചുള്ള വഴിയില്‍, വീണ്ടും കരിവീരനും മലയണ്ണാനും കരിങ്കുരങ്ങും ഞങ്ങള്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷരായി.


കാട്ടാന 
കണ്‍ കുളിര്‍ക്കെ കാനന ഭംഗി ആസ്വദിച്ചു ഞങ്ങള്‍ ഗവിയോട് യാത്രാമംഗളം  നേര്‍ന്നു.

മലയണ്ണാന്‍
തിരിച്ചുള്ള വഴിയില്‍ ഓരോ മുക്കും മൂലയും കണ്ണുകള്‍കൊണ്ട് ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുനുണ്ടായിരുന്നു.  പേരറിയാത്ത ഒരുപാട് മരങ്ങളും ചെടികളും.  വള്ളിപടര്‍പ്പുകളും  ചുറ്റിനും ഉണ്ടായിരുന്നു. ഇനിയുമൊരിക്കല്‍ കാടിനകത്തു ഒരു ക്യാമ്പിംഗ് പ്ലാന്‍ ചെയ്തു തിരിച്ച് മലകയറുമെന്ന്‍ ഞങ്ങള്‍ ഉറപ്പിച്ചു.


ഞങ്ങള്‍  വള്ളക്കടവ് ചെക്ക്‌ പോസ്റ്റും കടന്നു കുമിളിയിലെക്ക് യാത്ര തുടര്‍ന്നു......


അടിക്കുറിപ്പ്‌:-
കുറെ ബഹളം വെച്ച് ഒരു അവധി ദിവസം ആഘോഷിക്കുക എന്ന ഉദ്ദേശത്തോടെ  ഗവിയെ സമീപിക്കരുത്.  കാനന ഭംഗിയെ ആസ്വദിച്ചു ശുദ്ധവായു ശ്വസിച്ചു കൊണ്ട് കുറച്ച് സമയം നിശ്ശബ്ദമായി എല്ലാ തിരക്കുകളില്‍നിന്നും അകന്നിരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണെങ്കില്‍ മാത്രം ഗവിയിലെക്ക് വരുക.  കാടിന്റെ വശ്യതയും,  പച്ചപ്പിന്റെ കുളിര്‍മയും പ്രകൃതിയുടെ ലാളിത്യവും അല്ലാതെ മറ്റൊന്നും ഗവി നിങ്ങള്‍ക്കായി കാത്തു വെച്ചിട്ടില്ല.  ഗവിയിലേക്ക് വരുന്നവരെ എല്ലാം കടത്തി വിടണമെന്ന തദ്ദേശവാസികളുടെയും  വേറെ പണി ഒന്നും ഇല്ലാത്ത രാഷ്ട്രീയ മാധ്യമ ദല്ലാളന്മാരുടെയും  വാക്കുകളെ അംഗീകരിക്കാന്‍ ഒരു പ്രകൃതി സ്നേഹിക്കും കഴിയില്ല.  നാളേക്ക് വേണ്ടി നമ്മുടെ കാടുകളെ നിലനിര്‍ത്താന്‍ മനുഷ്യന്‍റെ കടന്നു കയറ്റം കുറച്ചേ പറ്റൂ. 

Thursday 7 June 2012

ചാറ്റല്‍ മഴയില്‍ പറമ്പിക്കുളം

കഴിഞ്ഞ മെയ്‌ മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍  കഴിയാതെ പോയ പറമ്പിക്കുളം യാത്ര എന്ത് വില കൊടുത്തും നടത്തണമെന്ന തീരുമാനപ്രകാരമാണ് രണ്ടാഴ്ചത്തെ ഒഴിവുദിനത്തില്‍ പറമ്പിക്കുളം ഉള്‍പ്പെട്ടത്. നിരക്ഷരന്‍ ജിയുടെ മഴ നനയാന്‍ പറമ്പികുളത്തേക്ക് എന്ന പോസ്റ്റ്‌ ആണ് പറമ്പികുളം എന്‍റെ സിരകളില്‍ എത്തിക്കുന്നത്.  മുന്‍ നിശ്ചയിച്ച പ്രകാരം അന്‍വറും കബീര്‍ ഭായിയും രാവിലെ എട്ട് മണിക്ക് മുന്‍പ്‌ ചെര്‍പുളശ്ശേരിയിലെത്തി,   അവിടെ നിന്ന് എന്നെയും കൂട്ടി പാലക്കാട്ടേക്ക്. പ്രാതല്‍ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഒന്‍പത് മണി കഴിഞ്ഞു. മഴ ചന്നംപിന്നം പെയ്തു തുടങ്ങി. പറമ്പിക്കുളത്തെ അവസ്ഥ അറിയാത്തത്‌ കൊണ്ട് കുട വാങ്ങാന്‍ തീരുമാനിച്ച്, മൂന്ന് കുടകളും വാങ്ങി നേരെ പൊള്ളാച്ചി റോഡിലെ ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന മാന്തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കടന്ന്‍ യാത്ര തുടര്‍ന്നു.

റോഡിനിരുവശവും വളര്‍ന്നുനില്‍ക്കുന്ന പുളിമരങ്ങല്‍ക്കിടയിലൂടെ ഉള്ള യാത്ര വളരെ മനോഹരമായ ഒരു അനുഭൂതി സമ്മാനിച്ചു. കേരളത്തിലെ റോഡുകളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത്രയും നല്ല റോഡുകളായിരുന്നു തമിഴ്നാട്ടില്‍ വരവേറ്റത്‌. 

     ആനമല ടൈഗര്‍ റിസേര്‍വിന്‍റെ ചെക്ക് പോസ്റ്റ്‌ കടന്നതിനു ശേഷമുള്ള റോഡ്‌ കുറച്ച് കഠിനമായിരുന്നു. സാധാരണ കാനനപാതകളെ പോലെ തന്നെ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കാനുള്ള ഒരു കുറുക്കുവഴി ആകാം ഇതും. വഴിയില്‍ വന്യമൃഗങ്ങളെ ഒന്നും കാണാത്തത് കാരണം പുറത്തിറങ്ങരുതെന്ന നിയമം ലംഘിക്കേണ്ടി വന്നില്ല. 

ടോപ്സ്ലിപ്പ്‌ കടന്ന് ഞങ്ങള്‍ നേരെ പറമ്പികുളം ടൈഗര്‍ റിസേര്‍വിലെത്തി.


മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരുന്ന തെല്ലിക്കല്‍ നൈറ്റ്‌സിന് പണമടച്ച് കഴിഞ്ഞാണ് കൂട്ടത്തില്‍ കുറച്ച് പേടിയുള്ള  കബീര്‍ ഭായിയോട് രാത്രി താമസം കാടിനകത്തുള്ള തെല്ലിക്കല്‍ ഐബിയിലാണ് എന്ന വിവരം അറിയിക്കുന്നത്. ഉടനെ തന്നെ കാട്ടിലേക്കാണ് പോകുന്നത്‌ വിധി ഉണ്ടെങ്കില്‍ കാണാം എന്ന് ഭാര്യയെ തമാശ രൂപേണ മൂപ്പര്‍ വിളിച്ചറിയിച്ചു.


ആയുധധാരിയായ ഒരു ഓഫീസറും രണ്ടു ആദിവാസികളായ ട്രെക്കേര്‍സും കൂടെ ഉണ്ടാകും എന്നായിരുന്നു ബുക്ക്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ അറിയിച്ചിരുന്നത്. കാടിനകത്ത് ടെലിഫോണിന് റേഞ്ചും കരണ്ടും വെളിച്ചവും ഒന്നും ഉണ്ടാവില്ലെന്ന്‍ നേരത്തെ തോന്നിയിരുന്നത് കൊണ്ട് ടോര്‍ച്ചും ചെറിയ രണ്ടു ലൈറ്റുകളും ഞാന്‍ കയ്യില്‍ കരുതിയിരുന്നു. ഞങ്ങള്‍ പോകാന്‍ എല്ലാം ഒരുങ്ങി എത്തിയപ്പോള്‍ ഗാര്‍ഡ്‌സ്‌ രാത്രിയിലേക്കുള്ള എമര്‍ജന്‍സി ലൈറ്റ് തപ്പുകയായിരുന്നു. അവസാനം ചാര്‍ജ് ചെയ്യാത്ത രണ്ടു ലൈറ്റ് തപ്പി എടുത്തു. പോകുന്ന വഴിക്ക്‌ ചാര്‍ജ് ചെയ്യാന്‍ ഏല്‍പ്പിക്കാം, ട്രെക്കിംഗ് തുടങ്ങാന്‍ ഇനിയും 3-4 മണിക്കൂര്‍ ഉണ്ട് അത് കൊണ്ട് അത്യാവശം ചാര്‍ജ്  ആയിക്കൊള്ളുമെന്ന്‍ പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരുമണിയോടെ ഞങ്ങളുടെ കൂടെ തെല്ലിക്കല്‍ ഐബിയിലേക്കുള്ള ആയുധമേന്തിയ (കൊടുവാള്‍) രണ്ടു ഗാര്‍ഡുകളെയും  കൂട്ടി ഞങ്ങള്‍ പറമ്പികുളം ഡാമിന്‍റെ അടുത്തേക്ക്‌ പോയി.

മഴയില്‍ കുതിര്‍ന്നിരിക്കുന്ന പരുന്ത്‌ 

മഴ ചെറുതായി ചാറിക്കൊണ്ടിരുന്നു. റോഡിനിരുവശവും മാന്‍കൂട്ടം ഇടയനില്ലാതെ മേഞ്ഞു നടക്കുന്ന ആട്ടിന്‍ പറ്റത്തെ പോലെ പുല്ലു തിന്നു നടക്കുന്നുണ്ടായിരുന്നു.

വാഹനം നിര്‍ത്തിയപ്പോള്‍ ഞങ്ങളെ നിരീക്ഷിക്കുന്ന മാന്‍ 
മഴയില്‍ നനഞ്ഞൊട്ടിയ മയിലുകളെയും വഴിയോരത്ത്‌ കണ്ടു.  ഒരുവശത്ത്‌ ആളിയാറിലേക്ക് വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് പണിത പറമ്പിക്കുളം ആളിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു, മറുവശത്ത്‌ കാടിന്‍റെ മനോഹരമായ പച്ചപ്പ്,  വഴിയില്‍ അങ്ങിങ്ങ്  മണ്‍തിട്ടകള്‍ ഇടിഞ്ഞിരിക്കുന്നു,  തലേ ദിവസം  ഒരുപറ്റം ആനകള്‍ ഇറങ്ങിയിരുന്നൂവെന്നും  ചിലപ്പോള്‍ അവയെ വഴിയില്‍ കാണാനായേക്കുമെന്നും  ഗാര്‍ഡില്‍ ഒരാള്‍ പറഞ്ഞു. 

ആളിയാര്‍ പറമ്പികുളം ഡാം തമിഴ്നാട് പണിതത്‌
തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സഹ്യനെ തുളച്ചിരിക്കുന്നത് മഴമൂലം പകര്‍ത്താന്‍ കഴിഞ്ഞില്ല. തമിഴ്നാട് ഫോട്ടോഗ്രാഫി നിരോധിച്ചു ബോര്‍ഡ്‌ വച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പോയില്ല. ഡാം സന്ദര്‍ശിച്ചു തിരിച്ചു വരുന്ന വഴിക്ക്, ദൂരെ പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരുപറ്റം കാട്ടുപോത്തുകള്‍ നില്‍കുന്നുണ്ടായിരുന്നു. എന്നാല്‍  ഗാര്‍ഡ്‌ ചൂണ്ടിക്കാണിക്കും വരെ ഞങ്ങള്‍ അവയെ കണ്ടിരുന്നില്ല.





സങ്കേതത്തിനകത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ചെറിയ കടയായിരുന്നെങ്കിലും രാവിലെ പാലക്കാട്നിന്ന് കഴിച്ച പ്രാതലിനേക്കാള്‍ എന്തുകൊണ്ടും രുചികരമായിരുന്നു എന്ന് പറയാതെ വയ്യ. രാത്രിയിലെക്കും രാവിലെക്കും വേണ്ട സാധനങ്ങളും പിന്നെ ഒരു കൂട് മെഴുകു തിരിയും  വാങ്ങിച്ചthഅവിടെ നിന്ന് തന്നെ. അപ്പോഴാണ് തൊട്ടടുത്ത്‌ അടഞ്ഞു കിടന്നിരുന്ന കടയില്‍ ഒരുപറ്റം കുരങ്ങന്മാര്‍ കേറി  പട്ടാപകല്‍ പഴക്കുല മോഷണം നടത്തിയത്‌. കടയുടെ ഓടിളക്കി മനുഷ്യനെപ്പോലെ ഇതൊക്കെ ഞങ്ങള്‍ക്കും വശമുണ്ട് എന്ന് പൂര്‍വികര്‍ കാണിച്ചു തന്നു.

മഴയില്‍ കോട ഇറങ്ങിയ കാനന പാത



ബ്രിട്ടിഷുകാര്‍ വെച്ചുപിടിപിച്ച തേക്കിന്‍ കാടിനിടയൂലെ കടന്ന്‍ ട്രെക്കിംഗ് തുടങ്ങുന്ന സ്ഥലത്തെത്തി. പെരുവരിപ്പള്ളം ഡാമിനുമുകളിലൂടെ നടന്നുവേണം കാട്ടിലേക്ക്‌ കയറാന്‍. കാര്‍ ഒതുക്കി പാര്‍ക്ക്‌ ചെയ്ത് ഞങ്ങള്‍ ട്രെക്കിങ്ങിനു തയ്യാറായി. ഏകദേശം 6 കിലോമീറ്റര്‍ കാട്ടിലൂടെ നടക്കാന്‍ ഉണ്ട് തെല്ലിക്കല്‍ ഐബിയിലേക്ക്‌. അത്യാവശ്യം വേണ്ട സാധനങ്ങള്‍ ബാഗിലേക്ക് നിറച്ച് കാട്ടിലൂടെ നടക്കാന്‍ തുടങ്ങി.


ചാറ്റല്‍ മഴയെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ക്യാമറയെ സംരക്ഷിക്കാന്‍ കുട കയ്യിലെടുത്ത്‌കൊണ്ടായിരുന്നു നടത്തം തുടങ്ങിയത്. കാട്ടിലേക്ക്‌ കടന്നതോടെ മഴ കനത്തു. കേഴമാനുകള്‍ കൂട്ടത്തോടെ പുല്ലുമേഞ്ഞു കൊണ്ടിരുന്നു, ഞങ്ങളുടെ കാലടി ശബ്ദം കേട്ടതും എല്ലാം കാട്ടിലേക്ക്‌ ഓടിമറഞ്ഞു.  നാലുമണിയോടെ നടത്തം തുടങ്ങിയ ഞങ്ങള്‍  അഞ്ചേപത്തോടെ തെല്ലികലെത്തി.  കാട്ടിന് നടുവില്‍ ബ്രിട്ടീഷുകാര്‍ പണിത കെട്ടിടം ഒരു ചെറിയ വീട്, ചുറ്റും ആന കയറാതിരിക്കാന്‍ വലിയ കിടങ്ങ് കീറി ഇട്ടിരിക്കുന്നു. അവിടെ എത്തിയപ്പോഴാണ് താക്കൊലെടുക്കാതെയാണ്  പാന്തേറാ ഡെന്‍ എന്ന തെല്ലിക്കല്‍ ഐബിയില്‍ എത്തിയിരിക്കുന്നത്. അകത്തുകേറാന്‍ ഒരു നിര്‍വാഹവും  ഇല്ല. ഇരുട്ടി തുടങ്ങി തിരിച്ചു പോയി താക്കോലെടുത്ത് വരാനുള്ള സമയവും ഇല്ല. ഒടുവില്‍  അടുക്കളയില്‍ നിന്ന് ഉപ്പ് കട്ട് തിന്നാന്‍ ആന വളച്ച ജനലിലൂടെ അകത്തുകടന്ന് പുറകിലെ വാതില്‍ തുറന്ന്‍ ഞങ്ങള്‍ അകത്ത് കയറി.  രാത്രി ഭക്ഷണം കഴിഞ്ഞു നേരത്തെ തന്നെ ഞങ്ങള്‍ ഉറങ്ങി. യാത്രയുടെ ക്ഷീണം എല്ലാവരെയും നല്ലവണ്ണം തളര്‍ത്തിയിരുന്നു. ശുദ്ദവായു ശ്വസിച്ച് വാഹനങ്ങളുടെ ഇരമ്പലോ  ടെലിഫോണിന്‍റെയോ ശല്യപെടുതലുകൊളോ ഇല്ലാതെ ഒരു രാത്രി.


ഐബി ക്ക് പുറകിലൂടെ ഒഴുകുന്ന ചോല. രണ്ടായി ഒഴുകി വന്ന് ഇവിടെ വച്ചു ഒന്നായി ചേരുന്നു. രാവിലെ ഈ പുഴയിലാണ് കുളിയും പല്ല് തേപ്പുമൊക്കെ നടത്തിയത്‌.  ക്യാമറയെടുത്ത് രാവിലെ കുറച്ചു നേരം നടന്നു നോക്കിയെങ്കിലും കരിങ്കുരങ്ങിനെ അല്ലാതെ വേറെ ഒന്നിനെയും കാണാന്‍ കഴിഞ്ഞില്ല.  പ്രാതലിന് ശേഷം  തെല്ലിക്കല്‍ ഐബിയോട്‌ വിട പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

പാന്തേറാ ഡെന്‍ എന്ന തെല്ലിക്കല്‍ ഐബി
തിരിച്ച് നടത്തം തുടങ്ങിയപ്പോള്‍ തന്നെ കുറച്ച് മുന്‍പായി കരടി ഐബി യുടെ അടുത്ത് വരെ എത്തിയതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു.  പക്ഷെ നിര്‍ഭാഗ്യവശാല്‍  കരടി ഞങ്ങള്‍ക്ക്‌ ദര്‍ശനം തന്നില്ല.
ചിതലിനെ തിന്നാന്‍ കരടി കുഴിച്ച കുഴി.

വഴിയില്‍ ആനക്കൂട്ടം അടുത്തെവിടെയോ ഉള്ളതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.  കുറച്ച് അകലെ നിന്നായി മരചില്ലക്കള്‍ ഓടിയുന്നതിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോള്‍ ആനചൂര് മൂക്കിലേക്ക് അടിച്ചു കയറി. അടുത്തെവിടെയോ ആനയുണ്ടെന്ന്‍ ഗാര്‍ഡുമാര്‍ ഓര്‍മിപ്പിച്ചു. കാട്ടില്‍ നിന്ന്‍ ഇറങ്ങി വന്ന ആദിവസികളിലൊരാള്‍ ആനയെ കണ്ടെന്ന്‍ സിഗ്നല്‍ തന്നു. ആനത്താരയിലൂടെ കുറച്ച് മുന്നോട്ട് നടന്നെങ്കിലും ആനയെ കാണാന്‍ സാധിച്ചില്ല. കാട്ടിനകത്തെക്ക് കുറേക്കൂടി കയറണമെന്നും കാമറയില്‍ ഒരെണ്ണത്തിനെ എങ്കിലും പകര്‍ത്തണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടെ ഉള്ളവരുടെ പിന്തുണ കിട്ടാത്തതിനാല്‍ അതുപേക്ഷിച്ചു.  മുന്നോട്ടു കുറച്ചുകൂടി നടന്നപ്പോള്‍ ഒരുപറ്റം മാനുകള്‍ ഞങ്ങളെകണ്ട് ഭക്ഷണം ഉപേക്ഷിച് കാടിനുള്ളിലെക്ക് ഓടി മറഞ്ഞു.

പെരുവരിപ്പള്ളം ഡാമിനടുത്ത്  പാര്‍ക്ക്‌ ചെയ്തിരുന്ന ഞങ്ങളുടെ കാറില്‍ സാധങ്ങള്‍ ഇറക്കി വെച്ച് ഞങ്ങള്‍ ബംബൂറാഫ്ടിങ്ങിനു തയ്യാറായി.



പെരുവരിപ്പള്ളം ഡാം കെട്ടിയപ്പോള്‍ ഏകദേശം 6.1 സ്കൊയര്‍ മൈല്‍ കാടു വെള്ളത്തിനടിയിലായി  ഡാമിന് നടുവില്‍ ഒറ്റപ്പെട്ടുപോയ ചെറിയൊരു തുരത്താണ് വീട്ടിക്കുന്ന്‍ ദ്വീപ്‌. അതിനെ ചുറ്റി ആയിരുന്നു റാഫടിങ്ങ്.  

വീട്ടിക്കുന്ന്‍ ദ്വീപിലെ ഒരു ഏറുമാടം.
വീട്ടിക്കുന്ന്‍ ദ്വീപിലെ ഏറുമാടത്തില്‍ താമസസൌകര്യമുണ്ട്. മുളക്കൂട്ടം പകുതിയില്‍ മുറിച്ച് അതിനു മുകളില്‍ ആണ് ഏറുമാടം കെട്ടി ഉണ്ടാക്കിയിരിക്കുന്നത്.  അരമണിക്കൂറിലധികം നീണ്ടുനിന്ന റാഫ്ടിങ്ങിനു  ശേഷം ഏഷ്യയിലെ ഏറ്റവും വലിയ  മരമായ കണ്ണിമാറ തേക്ക് സ്ഥിതി ചെയ്യുന്ന തുണക്കടവിലേക്ക്‌ ഞങ്ങള്‍ യാത്രയായി

കണ്ണിമാറ തേക്ക്
നാല്‍പത്‌ മീറ്ററോളം ഉയരവും ൭ മീറ്ററില്‍ അധികം വണ്ണവുമുള്ള ഈ മരമുത്തശ്ശിക്ക് നാനൂറ്റി അന്‍പതിലധികം വയസ്സ് കണക്കാപ്പപെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജീവനുള്ള തേക്ക് മരമാണ് ഇത്. 
ഈ മരത്തെ പറ്റി ആദിവാസികള്‍ക്കിടയില്‍ ഒരു രസകരമായ കഥയുണ്ടത്രേ, ഒരിക്കല്‍ ഇത് മുറിക്കുവാന്‍ ഒരു ശ്രമം നടത്തി. മരത്തിലെ മുറിവില്‍ നിന്ന് രക്തം ഒഴുകി. അതോടെ അതിനെ മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്നുമുതല്‍ അതിനെ കന്യമരം എന്ന് വിളിക്കാന്‍ തുടങ്ങി, അതില്‍ നിന്നാണ് കണ്ണിമാറ തേക്ക് എന്നാ പേര് ഉരുത്തിരിഞ്ഞ് വന്നത്. 

യാത്രാമൊഴിയുമായി സഹ്യന്‍റെ മക്കള്‍  
മഴ നനഞ്ഞ് വിട പറഞ്ഞ് മയിലുകള്‍ 
മഴയല്ലേ, തണുപ്പകറ്റാന്‍ ഒരു ബലപരീക്ഷണമാവാം.
പറമ്പിക്കുളത്തിനോട് വിടപറയാന്‍ നേരം  അഭിവാദ്യമേകാന്‍ കാത്തുനിന്നു കാടിന്‍റെ മക്കള്‍.  കാടിറങ്ങി വാല്പാറയുടെ മനോഹാരിത ആസ്വദിച്ചു ഞങ്ങള്‍ തിരിച്ചുള്ള യാത്ര തുടര്‍ന്നു. 


ഇതിലുള്ള മിക്ക ചിത്രങ്ങളും അന്‍വറിന്‍റെ ക്യാമറയില്‍ പതിഞ്ഞവയാണ്.

Friday 1 June 2012

ചിമ്മിനി ഡാം

അത്ര അധികം കേട്ടറിവുള്ള ഒരു ഡാം അല്ല ചിമ്മിനി ഡാം തൃശൂര്‍ ജില്ലക്കാര്‍ക്ക് പരിജയം കാണും എന്നുമാത്രം.  ചിമ്മിനി നദിയില്‍ 1996ഇല്‍  രാജ്യത്തിന്‌ സമര്‍പ്പിക്കപ്പെട്ടതാണ് ഈ ഡാം. നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന  ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമാണീ പുഴ. 


ചിമ്മിനി ഡാം 




ഒരുതരത്തില്‍ യാത്രകളുടെ അനിശ്ചിതത്വത്തിന്‍റെ ഭാഗമായി ഞാന്‍ എത്തിചേര്‍ന്നതാണ്‌ ഇവിടെ. ഏകദേശം ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നാട്ടില്‍ വിണ്ടും എത്തുന്നത്. തലേന്ന്‍ എത്തിയതെ ഉള്ളൂ നാട്ടില്‍. നാളെ ആണെങ്കില്‍ ഞായറാഴ്ചയാണ്. രാകേഷും രതീഷും പിറ്റേന്ന് സ്കൂളില്‍ ഒരുമിച്ചു പഠിച്ച സുഹ്രുത്തിന്റെ അനിയത്തിയുടെ കല്യാണത്തിനു പോകാന്‍ ഉണ്ടെന്നും അത് മുടക്കിയാല്‍ അവള്‍ പിണങ്ങുമെന്നും പറഞ്ഞു, എന്നെ വിളിക്കാത്ത കല്യാണം ആയതിനാലും കുറച്ചു നാള്‍ മുന്‍പ്‌ ചെറുതായി അവളുമായി ഉടക്കിയതിനാലും ആ കല്യാണത്തിനു പോകാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു. മാത്രവും അല്ല എണ്ണിച്ചുട്ട അപ്പത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണു താനും അത് വെറുതെ കളയാന്‍ പറ്റില്ല..  യാത്ര പോകണമെങ്കില്‍ വണ്ടി ഒന്നും കയ്യില്‍ ഇല്ലതാനും ഒടുക്കം വാടകക്ക് ഒരെണ്ണം കിട്ടി രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ, അതെങ്കില്‍ അത്, ശ്രീയെയും വിളിച്ചു പറഞ്ഞു  രാവിലെ തയ്യാറായി നിന്നോ ഒരു ചെറിയ യാത്ര, ഇത്രയും സമയം കൊണ്ട് എവിടെ എങ്കിലും നമുക്ക്‌ പോകാം എന്നത് ആലോചിച്ച്  വെക്കാനും ധാരണ ആയി.



 രാവിലെ വണ്ടിയുമെടുത്ത്  മൂന്നുപേരെയും കൂട്ടി യാത്ര തുടങ്ങി ശ്രീജുആണ് അവസാനം കൂടെ ചേര്‍ന്നത്,  പറമ്പികുളം, നെല്ലിയാമ്പതി,  ആതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യം ആലോചിച്ചത്‌, ഒടുക്കം ഇവിടെ ഒന്നും പോയിവരാന്‍ വേണ്ടത്ര സമയമില്ല..  അടുത്തൊരു ഡാം ഉണ്ട്  ചിമ്മിനി എന്നാണ് പേര് അങ്ങോട്ടേക്ക് പോകാം ഇത്തവണ.  ശരി, പക്ഷേ വഴി ആര്‍ക്കും അറിയില്ല. ഒടുക്കം ജി.പി.എസ് ഇല്‍ വിശ്വാസം അര്‍പ്പിച്ചു. ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ ചിമ്മിനി ഡാമില്‍ എത്തി. 



വന്യജീവി സംരക്ഷണകേന്ദ്രം കൂടി ആയതിനാല്‍  വഴി  മദ്ധ്യേ ഉള്ള ചെക്ക് പോസ്റ്റില്‍ നിന്ന് അനുവാദം വാങ്ങി വേണം അകത്തു കയറാന്‍. നേരത്തെ എത്തിയിരുന്നുവെങ്കില്‍ ഒരു മലകയറ്റം കൂടി നടത്താമായിരുന്നു. ഇനി ഒരിക്കല്‍ കുറച്ചുകൂടി പ്ലാന്‍ ചെയ്തു വരണമെന്ന് തീരുമാനിച്ചുറപ്പിച്ചു.


തൃശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം നാല്‍പതു കിലോമീറ്ററോളം അകലെയായി എചിപ്പാറയിലാണ് ഡാം ഉള്‍പ്പെടെയു ള്ള  ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം ഉള്ളത്. വേനലിന്‍റെ കാഠിന്യം കൊണ്ട് ഡാമിലെ ജലനിരപ്പ്‌ ഒരുപാട് കുറവ് ഉണ്ടെങ്കിലും  മനോഹരമായ കാഴ്ച ആയിരുന്നു.


നെല്ലിയാമ്പതി വനമേഖലയുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കാട്ടുപോത്ത്, ആന എന്നിവയെയും മറ്റ് ചെറിയ വന്യജീവികളെയും ഇവിടെ  സംരക്ഷിച്ചിരിക്കുന്നു. 1984-ൽ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 100 ച.കി.മീ വിസ്തീർണ്ണമുണ്ട്.

കുറച്ചു നേരം ഡാമിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങള്‍ മടങ്ങി.


തിരിച്ചുള്ള യാത്രയില്‍ ശ്രദ്ദയില്‍ പെട്ട വേനലിനെ പ്രതിരോധിക്കാന്‍ ഇല പൊഴിച്ച് നില്‍ക്കുന്ന ഒരു ആല്‍മരം.